അര്‍ധ സെഞ്ചുറിയുമായി ഫിഞ്ചും വാര്‍ണറും പുറത്ത്; ഓസീസ് മികച്ച നിലയില്‍

സിഡ്നി: പരമ്പര ജയം ലക്ഷ്യമിട്ട് ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മികച്ച നിലയിൽ.
ഓപ്പണർമാരായ ഡേവിഡ് വാർണറും ക്യാപ്റ്റൻ ആരോൺ ഫിഞ്ചും നിലയുറപ്പിച്ചതോടെ ഓസീസ് സ്കോറിലേക്ക് അതിവേഗം റൺസെത്തി. ഓപ്പണിങ് വിക്കറ്റിൽ 142 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഈ സഖ്യം 100 കടന്നു.
69 പന്തിൽ നിന്ന് ഒരു സിക്സും ആറു ഫോറുമടക്കം 60 റൺസെടുത്ത ഫിഞ്ചിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഡേവിഡ് വാർണറെ ശ്രേയസ് അയ്യർ റണ്ണൗട്ടാക്കി. 77 പന്തിൽ നിന്ന് മൂന്നു സിക്സും ഏഴു ഫോറുമടക്കം 83 റൺസായിരുന്നു വാർണറുടെ സമ്പാദ്യം.
സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നുമാണ് ഇപ്പോൾ ക്രീസിൽ. നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. ഓസീസ് നിരയിൽ പരിക്കേറ്റ മാർക്കസ് സ്റ്റോയ്നിസിന് പകരം മോയിസ് ഹെന്റിക്വസ് ഇടംനേടി
ആദ്യ മത്സരം നടന്ന സിഡ്നിയിൽ തന്നെയാണ് ഇന്നത്തെ മത്സരവും. ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ കൂറ്റൻ സ്കോർ നേടിയതിന്റെയും 66 റൺസ് ജയത്തിന്റെയും ആത്മവിശ്വാസത്തിലാണ് ഓസീസ്.

