ടാറ്റാനഗർ-എറണാകുളം എക്‌സ്പ്രസിലെ രണ്ട് കോച്ചുകൾക്ക് തീപ്പിടിച്ചു: ഒരുമരണം; അപകടം ആന്ധ്രയിൽ

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ട്രെയിനിന് തീപ്പിടിച്ച് ഒരാൾ മരിച്ചു. ടാറ്റാനഗർ-എറണാകുളം എക്‌സ്പ്രസിലെ രണ്ട് കോച്ചുകൾക്കാണ് തീപിടിച്ചത്. ആന്ധ്രയിലെ വിശാഖപട്ടണത്തിന് സമീപം അനക്കപ്പള്ളിയിലാണ് അപകടമുണ്ടായത്.
ഞായറാഴ്ച അർധരാത്രി 12.45-ഓടെയാണ് ട്രെയിനിലെ രണ്ട് കോച്ചുകളിൽ തീപ്പിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. എസി കോച്ചുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. ഇതിൽ ഒരുകോച്ചിൽ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചിൽ 76 യാത്രക്കാരുമുണ്ടായിരുന്നു. തീപ്പിടിത്തമുണ്ടായ കോച്ചിൽ തീയണച്ചശേഷം നടത്തിയ പരിശോധനയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞതായും ചന്ദ്രശേഖർ സുബ്രഹ്‌മണ്യം എന്നാണ് ഇയാളുടെ പേരെന്നും പോലീസ് പറഞ്ഞു. ബി1 കോച്ചിൽനിന്നാണ് യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ തീപ്പിടിത്തമുണ്ടായ രണ്ട് കോച്ചുകൾ ട്രെയിനിൽനിന്ന് വേർപ്പെടുത്തി. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസും ഫൊറൻസിക് സംഘവും കോച്ചുകളിൽ പരിശോധന നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു

