അപസ്മാരം മുൻകൂട്ടി പ്രവചിക്കുന്ന ഹെൽമെറ്റ്: കേന്ദ്ര സർവകലാശാല അധ്യാപകർക്കും ഗവേഷകനും പേറ്റന്റ്

മസ്തിഷ്‌കത്തിലെ തരംഗങ്ങളെ വിശകലനം ചെയ്ത് അപസ്മാരം മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന ഹെൽമെറ്റിന്റെ രൂപകൽപന നടത്തിയ കേരള കേന്ദ്ര സർവകലാശാല അധ്യാപകർക്കും ഗവേഷക വിദ്യാർഥിക്കും പേറ്റന്റ്. കംപ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ആർ. രാജേഷ്, അദ്ദേഹത്തിനു കീഴിൽ ഗവേഷണം നടത്തുന്ന ഒ.കെ.ഫാസിൽ, അസിസ്റ്റന്റ് പ്രഫസർ ഡോ. ടി.എം.തസ്‍ലിമാ എന്നിവരടങ്ങുന്ന സംഘമാണ് മൂന്നു വർഷം നീണ്ട ഗവേഷണത്തിലൂടെ ഇത്തരമൊരു സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നതിൽ വിജയിച്ചത്.
2016 ലാണ് അപസ്മാര സമയത്ത് ഉണ്ടാകുന്ന മസ്തിഷ്‌ക തരംഗങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലൂടെ അപഗ്രഥിക്കുന്നതിനുള്ള ഗവേഷണം ആരംഭിച്ചത്. സങ്കീർണമായ മസ്തിഷ്‌ക തരംഗങ്ങളെ മനുഷ്യ നേത്രം കൊണ്ട് വിശകലനം ചെയ്യാനുള്ള ബുദ്ധിമുട്ടും കാലതാമസവുമാണ് ഇത്തരമൊരു ഗവേഷണത്തിലേക്ക് നയിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ അപസ്മാരത്തെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. കുറഞ്ഞ ചെലവിൽ *അപസ്മാരത്തെ* കണ്ടെത്തി രോഗികൾക്ക് സഹായകമാകുന്ന ഒരു സംവിധാനം വികസിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. പേറ്റന്റ് നേടിയ രൂപകൽപനയിൽ, അൽഗോരിതത്തിലെ ചെറിയ മാറ്റത്തിലൂടെ ഡ്രൈവറുടെ ഉറക്കത്തെ മുൻകൂട്ടി കണ്ടെത്തി സൂചന തരാനും സാധിക്കുമെന്ന് ഗവേഷകർ പറഞ്ഞു.

