അമേരിക്കയിലെ യാത്രാവിമാനം കൂട്ടിയിടിച്ച സംഭവം; 64 പേരും മരിച്ചതായി സ്ഥിരീകരണം

വാഷിംഗ്ടണ്‍: റീഗൻ നാഷണല്‍ വിമാനത്താവളത്തിന് സമീപം അമേരിക്കൻ എയർലൈൻസിൻ്റെ യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് പൊട്ടോമാക് നദിയില്‍ തകർന്നുവീണ വൻ ദുരന്തത്തില്‍ 64 യാത്രക്കാരും മരിച്ചതായി സംശയിക്കുന്നതായി മുതിർന്ന അഗ്നിശമന ഉദ്യോഗസ്ഥൻ അറിയിച്ചു.
അമേരിക്കയില്‍ 24 വർഷത്തിനിടയിലെ ഏറ്റവും വലിയ വിമാന ദുരന്തമാണിത്.
64 യാത്രക്കാരുമായി പറന്ന വിമാനം, ലാൻഡിംഗിന് തൊട്ടുമുന്‍പ് സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. അമേരിക്കൻ എയർലൈൻസിന്റെ ഉപസ്ഥാപനമായ പിഎസ്‌എ എയർലൈൻസിന്റേതാണ് വിമാനം. കൻസാസിലെ വിചിതയില്‍നിന്ന് പുറപ്പെട്ട വിമാനം ലാൻഡിംഗിന് അടുക്കുമ്ബോളാണ് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. മൂന്ന് സൈനികരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. അവരുടെ അവസ്ഥ ഇപ്പോഴും അവ്യക്തമാണ്.
അരക്കെട്ടോളം വെള്ളത്തില്‍ മൂന്ന് ഭാഗങ്ങളായി തലകീഴായി കിടക്കുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പൊട്ടോമാക് നദിയില്‍ തണുപ്പ് കഠിനമായതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. 28 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങളും, മുങ്ങല്‍ വിദഗ്ദ്ധരും, ബോട്ടുകളും, തണുത്തുറഞ്ഞ സാഹചര്യത്തിലും രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.
‘ഞങ്ങള്‍ ഇപ്പോള്‍ രക്ഷാപ്രവർത്തനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിലേക്ക് മാറുകയാണ്’, തലസ്ഥാന നഗരിയിലെ അഗ്നിശമന സേന മേധാവി ജോണ്‍ ഡൊണേലി പറഞ്ഞു. ആരും ജീവനോടെയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ദുരന്തം രാജ്യത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

