KSDLIVENEWS

Real news for everyone

എസ്‌ഐടിയുടെ നിർണായക നീക്കം: ശബരിമല സ്വർണക്കൊള്ളയിൽ ജയറാമിന്റെ മൊഴിയെടുത്തു

SHARE THIS ON

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം). നടൻ ജയറാമിന്റെ മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തി കഴിഞ്ഞദിവസമാണ് മൊഴിയെടുത്തത്‌. ശബരിമലയിലെ സ്വർണപ്പാളികൾ പൂജിച്ചതുമായി ബന്ധപ്പെട്ട് ജയറാം നൽകിയ വിശദീകരണങ്ങളിൽ പൊരുത്തക്കേടുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്‌ഐടി നീക്കമെന്നാണ് വിവരം. 

സ്വർണപ്പാളികൾ എന്തു ചെയ്തുവെന്നതിനെ കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നാണ് ജയറാം പറഞ്ഞതെന്നാണ് വിവരം. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടുത്തബന്ധമുണ്ടായിരുന്നു. ശബരിമലയിലെ പ്രധാനപ്പെട്ട ഒരാൾ എന്ന നിലയ്ക്കായിരുന്നു പരിചയം. മകരവിളക്ക് സമയത്താണ് പോറ്റിയെ പരിചയപ്പെട്ടത്. ശേഷം പോറ്റി പലവട്ടം ചെന്നൈയിലെ വീട്ടിൽ വന്നിട്ടുണ്ട്. ദ്വാരപാലകപാളികൾ തന്റെ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് പൂജ നടത്തിയത്. സ്മാർട്ട് ക്രിയേഷൻസിൽ സ്വർണപ്പാളികൾ വെച്ചു നടത്തിയ പൂജയിൽ പങ്കെടുത്തിട്ടുമുണ്ട്. പോറ്റി ക്ഷണിച്ചിട്ടാണ് പോയത്. സ്മാർട്ട് ക്രിയേഷൻസുമായോ സ്‌പോൺസർമാരുമായോ പരിചയമില്ലെന്നുമാണ് ജയറാം മൊഴി നൽകിയിരിക്കുന്നതെന്നാണ് സൂചന. ജയറാമിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടോ എന്ന് എസ്‌ഐടി പരിശോധിക്കും. ശേഷമാകും തുടർനടപടികൾ.

സ്മാർട്ട് ക്രിയേഷൻസിൽ പൂജ നടന്ന അതേദിവസമാണ് തന്റെ വീട്ടിലും പൂജ നടന്നത് എന്നായിരുന്നു നടൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സ്മാർട്ട് ക്രിയേഷൻസിൽവെച്ച് നടന്ന ജയറാം പങ്കെടുത്ത പൂജയിലുണ്ടായിരുന്നത് സ്വർണ കട്ടിളപ്പാളികളായിരുന്നു. ഇത് 2019 ജൂൺ മാസത്തിലായിരുന്നു നടന്നത്. ജയറാമിന്റെ വീട്ടിൽ നടന്നത് ദ്വാരപാലകപാളികൾ വെച്ചുള്ള പൂജയായിരുന്നു. ഇത് നടന്നതാകട്ടെ സെപ്റ്റംബർ മാസത്തിലുമായിരുന്നു. രണ്ട് മാസങ്ങളിൽ നടന്ന പൂജകൾ എന്തിന് ഒരേദിവസം നടന്നു എന്ന് ജയറാം പറഞ്ഞത് എന്നത് വാർത്തയായിരുന്നു. ഇതെല്ലാം സംബന്ധിച്ച വിവരങ്ങൾ എസ്‌ഐടി ആരാഞ്ഞുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!