പുതുക്കാട്ടെ നവജാതശിശുക്കളുടെ കൊലപാതകം: അനിഷ പ്രസവിച്ചത് യൂട്യൂബ് നോക്കി; ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിച്ചതും സഹായിച്ചെന്ന് മൊഴി

തൃശൂര്‍: തൃശൂരിൽ പുതുക്കാട് നവജാത ശിശുക്കളെ കൊന്ന കേസിലെ പ്രതി അനിഷ പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് മൊഴി.ലാബ് ടെക്നീഷ്യൻ കോഴ്സിൻ്റെ ഭാഗമായി ലഭിച്ച അറിവുകളും പ്രസവത്തിന് സഹായിച്ചു.ഗർഭാവസ്ഥ മറച്ചു പിടിച്ചത് വയറിൽ തുണിക്കെട്ടിയായിരുന്നു.രണ്ടു പ്രസവകാലവും മറച്ചു പിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കിയതായും പൊലീസിന് മൊഴി നൽകി.
ഗർഭത്തെ ചൊല്ലി അയൽവാസികളുമായടക്കം തർക്കം ഉണ്ടായിരുന്നതായും അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് അനിഷ അയല്‍വാസികളില്‍ നിന്ന് വിവരം മറച്ചുവെച്ചതെന്നും പൊലീസ് പറയുന്നു. അനിഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികൾ സംശയിച്ചിരുന്നു.എന്നാല്‍ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷയുടെ കുടുംബം പൊലീസിനെ സമീപിച്ചു.ആദ്യ ഗര്‍ഭകാലത്താണ് ഈ സംഭവം നടന്നത്. ഇതിനെച്ചൊല്ലി അയല്‍വാസി ഗിരിജയുമായി വാക്കു തര്‍ക്കവുമുണ്ടായി.ഗര്‍ഭകാലത്ത് അനിഷ അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് അയല്‍വാസികളില്‍ നിന്ന് വിവരം മറച്ചുവെച്ചത്. ഹോർമോൺ വ്യതിയാനം കാരണം തടി കൂടുന്നു എന്നാണ് ചോദിച്ചവരോട് പറഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു.
മരിച്ച രണ്ട് നവജാതശിശുക്കളെയും അമ്മ അനിഷയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാതാപിതാക്കളായ ഭവിനും അനിഷക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. രണ്ട് കൊലപാതകങ്ങളിലായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തു. ഭവിന്റെയും അനിഷയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അതേസമയം, മൃതദേഹം സംസ്കരിച്ച സ്ഥലങ്ങൾ പൊലീസ് ഇന്ന് കുഴിച്ചു പരിശോധിക്കും.