എം.പിയും, സിസിഎഫും കാട്ടാനക്കൂട്ടങ്ങൾ കൃഷി നശിപ്പിച്ച സ്ഥലങ്ങൾ സന്ദർശിച്ചു
കാട്ടാനകളെ തുരത്താൻ വയനാട്ടിൽനിന്ന് കൂടുതൽ വിദഗ്‌ധരെ എത്തിക്കാൻ നീക്കം

കാനത്തൂർ: തുടർച്ചയായ കാട്ടാനശല്യം കാരണം പൊറുതിമുട്ടിയ കാനത്തൂരിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ആശ്വാസമായി വനംവകുപ്പിന്റെ പുതിയ നീക്കം. കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിൽ പ്രത്യേക വൈദഗ്ധ്യം ലഭിച്ച കൂടുതൽ സേനയെ വയനാട്ടിൽനിന്ന് പ്രദേശത്തേക്കെത്തിക്കാൻ തീരുമാനിച്ച കാര്യം പ്രദേശം സന്ദർശിച്ച ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സി.സി.എഫ്., വടക്കൻ മേഖല) ഡോ. ആർ.എൽ. അരശ് നാട്ടുകാരെ അറിയിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. അനിൽകുമാറും ഒപ്പമുണ്ടായിരുന്നു. അതേ സമയം ആനക്കൂട്ടം നശിപ്പിച്ച കൃഷിയിടങ്ങൾ സന്ദർശിക്കാനെത്തിയ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. സി.സി.എഫുമായി ചർച്ച നടത്തി.
ആനകളെ തുരത്തുന്നതിലെ നിയമതടസ്സങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ എന്ത് നിയമതടസ്സമുണ്ടായാലും കേന്ദ്രത്തിൽ സമ്മർദം ചെലുത്തി ഒഴിവാക്കിത്തരാമെന്ന് എം.പി. പറഞ്ഞു.
വ്യാഴാഴ്ച പുലർെച്ചയോടെ ആന നശിപ്പിച്ച കാനത്തൂർ നീരവളപ്പിലെ കെ.എൻ. ഈശ്വര ഭട്ടിന്റെ കൃഷിയിടവും നെയ്യംകയം, നീരവളപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ മറ്റു കൃഷിയിടങ്ങളും എം.പി. സന്ദർശിച്ചു. കൃഷിക്കാരുടെ പരാതികൾ കേട്ട് ഉടൻ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് ഉറപ്പും നൽകിയാണ് അദ്ദേഹം മടങ്ങിയത്.

