ഒരുമാസത്തിനിടെ ജീവൻ നഷ്ടമായത് 1,119 സൈനികർക്ക് ; കനത്ത ആൾ നാശം വിതച്ച് അർമേനിയ – അസർബൈജാൻ സംഘർഷം

ബാകു : കനത്ത ആള് നാശം വിതച്ച് തര്‍ക്ക മേഖലയായ നാഗൊര്‍നോ- കരാബക്കിന് വേണ്ടിയുള്ള അര്‍മേനിയയുടെയും അസര്‍ബൈജാന്റെയും പോരാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം അസര്ബൈജാന് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായി നാഗൊര്‍നോ- കരാബക്ക് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് അസര്ബൈജാന് സൈന്യം ആക്രമണം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ 50 നാഗൊര്‍നോ- കരാബക്ക് സൈനികര്‍ക്കാണ് ജീവന് നഷ്ടമായതെന്നാണ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നത്. ഇതോടെ സെപ്തംബര്‍ 27 മുതല്‍ ഇതുവരെ ആകെ 1,119 സൈനികര്‍ കൊല്ലപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. അതേസമയം പരസ്പരം ഉണ്ടായ ഏറ്റുമുട്ടലില്‍ മരണപ്പെട്ട സൈനികരുടെ കണക്കുകള്‍ ഇതുവരെ അസര്‍ബൈജാനും അര്‍മേനിയയും പുറത്തുവിട്ടിട്ടില്ല.
ധാരണകള്‍ ലംഘിച്ച് വീണ്ടും ആക്രമണം നടത്തിയെന്ന ആരോപണവുമായി കഴിഞ്ഞ ദിവസവും അസര്‍ബൈജാനും, അര്‍മേനിയയും രംഗത്ത് വന്നിട്ടുണ്ട്. അസര്ബൈജാന് നടത്തിയ ഷെല്ലാക്രമണത്തില്‍ നിരവധി പ്രദേശവാസികള്‍ കൊല്ലപ്പെട്ടെന്നാണ് അര്‍മേനിയ ആരോപിക്കുന്നത്. അര്‍മേനിയുടെ ആക്രമണത്തില്‍ 21 പ്രദേശവാസികള്‍ക്ക് ജീവന് നഷ്ടമായതായി അസൈര്‍ബൈജാനും ആരോപിക്കുന്നുണ്ട്. അതേസമയം ആരോപണങ്ങളെ ഇരുരാജ്യങ്ങളും തള്ളി.

