KSDLIVENEWS

Real news for everyone

കുറ്റം സമ്മതിക്കണം: പുട്ടിന്റെ ക്ഷമാപണത്തിനു പിന്നാലെ നിലപാട് കടുപ്പിച്ച് അസര്‍ബൈജാൻ

SHARE THIS ON

ബാക്കു: റഷ്യയില്‍ നിന്നുള്ള വെടിയേറ്റാണ് അസര്‍ബൈജാൻ എയര്‍ലൈന്‍സ് വിമാനം കസഖ്‌സ്ഥാനില്‍ തകര്‍ന്നുവീണതെന്നും അവർ കുറ്റം സമ്മതിക്കണമെന്നും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. 38 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ കാരണം മറച്ചുവയ്ക്കാന്‍ റഷ്യ ശ്രമിച്ചെന്നും അലിയേവ് പറഞ്ഞു. 

കസഖ്സ്ഥാനിൽ വിമാനം തകർന്നു വീണ സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ക്ഷമ ചോദിച്ചതിനു പിന്നാലെയാണ് അസർബൈജാൻ പ്രസിഡന്റിന്റെ പ്രതികരണം. ‘‘ വിമാനം റഷ്യ വെടിവച്ചിട്ടതാണെന്ന് പൂർണ വ്യക്തതയോടെ പറയാൻ കഴിയും. അത് മനപ്പൂർവം ചെയ്തതാണെന്ന് ഞങ്ങൾ പറയുന്നില്ല. പക്ഷേ അങ്ങനെ ചെയ്തു’’– അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മാപ്പു പറയുന്നതിനു പകരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് റഷ്യ ശ്രമിച്ചത്. കുറ്റം സമ്മതിച്ച് സൗഹൃദരാജ്യമായ അസർബൈജാനിലെ ജനങ്ങളോട് സത്യാവസ്ഥ അറിയിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുടെ വ്യോമപ്രതിരോധ മേഖലയിൽ നടന്ന സംഭവത്തിൽ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനോട് ഫോണിലാണ് പുട്ടിൻ ഖേദം അറിയിച്ചത്. യുക്രെയ്ൻ ഡ്രോൺ ആക്രമണം തടയാൻ ഗ്രോസ്നിയിൽ വ്യോമപ്രതിരോധ വിഭാഗം ശ്രമം നടത്തിയിരുന്നുവെന്ന് റഷ്യ ഔദ്യോഗിക വിശദീകരണത്തിൽ പറഞ്ഞു. അതേസമയം അതുമൂലമാണോ വിമാനം തീപിടിക്കാൻ ഇടയാക്കിയതെന്നു വിശദീകരിച്ചിട്ടില്ല. ബാക്കുവിൽനിന്നു ദക്ഷിണ റഷ്യയിലെ ഗ്രോസ്നിയിലേക്കു പുറപ്പെട്ട അസർബൈജാൻ എയർലൈൻസ് വിമാനമാണു കസഖ്സ്ഥാനിലെ അക്തൗവിൽ തകർന്നുവീണത്. റഷ്യൻ വ്യോമസേന വിമാനം വെടിവച്ചിട്ടതാണെന്ന് ആരോപണം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!