ശശികല ആശുപത്രി വിട്ടു, സമ്പര്‍ക്ക വിലക്കില്‍ തുടരും

ബെംഗളുരു: തമിഴക രാഷ്ട്രീയത്തിലേക്കുളള ശശികലയുടെ തിരിച്ചുവരവ് വൈകില്ല. ജയിൽ മോചിതയായിട്ടും കോവിഡ് ചികിത്സയിൽ തുടർന്ന ശശികല ബെംഗളുരു വിക്ടോറിയ ആശുപത്രിയിൽ നിന്ന് മടങ്ങി.എ.ഐ.എ.ഡി.എം.കെ.പതാക വെച്ച കാറിലാണ് ശശികല പുറത്തേക്ക് വന്നത്.തമിഴ്നാട്,കർണാടക അതിർത്തിയിൽ സമ്പർക്കവിലക്കിൽ കഴിയുന്ന ശശികല ഈ ആഴ്ച അവസാനം തമിഴ്നാട്ടിലേക്ക് പോകും.
പന്ത്രണ്ട് മണിയോടെയാണ് ശശികല ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വന്നത്. അമ്മാ മുന്നേറ്റ കഴകം നേതാവും എം.എൽ.എയുമായ ടിടിവി ദിനകരൻ, മുൻമന്ത്രി പളനിയപ്പൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
അനധികൃത സ്വത്തുസമ്പാദനക്കേസിലെ ശിക്ഷാ കാലാവധി ബുധനാഴ്ച പൂർത്തിയായെങ്കിലും കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ശശികല ആശുപത്രിയിൽ തുടരുകയായിരുന്നു. ശശികലയെ വരവേൽക്കാൻ നൂറുകണക്കിന് അനുയായികൾ വിക്ടോറിയ ആശുപത്രി പരിസരത്ത് എത്തിയിരുന്നു. ആശുപത്രി വിട്ടെങ്കിലും സമ്പർക്ക വിലക്കിൽ തുടരാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
തമിഴ്നാട് കർണാടക അതിർത്തിയായ അട്ടിബലയിൽ ജയടിവി സി.ഇ.ഒയുടെ ഉടമസ്ഥതയിലുളള വീട്ടിലേക്കാണ് ശശികലയെ മാറ്റിയിലിക്കുന്നതെന്നാണ് സൂചന. വരുന്ന ഫെബ്രുവരി മൂന്നിനോ അ്ഞ്ചിനോ പതിനായിരം കാറുകളുടെ അകമ്പടിയോടെ ശശികലയെ ചെന്നൈയിലേക്ക് കൊണ്ടുപോകാനാണ്എ.ഐ.എ.ഡി.എം.കെ. ഒരുങ്ങുന്നത്.

