സുനേത്രാ പവാർ സത്യപ്രതിജ്ഞ ചെയ്തു; മഹാരാഷ്ട്രയുടെ ആദ്യവനിതാ ഉപമുഖ്യമന്ത്രി

മുംബൈ: അന്തരിച്ച എൻസിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്രാ പവാർ മഹാരാഷ്ട്രയുടെ ആദ്യ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിന്റെ വിയോഗത്തെ തുടർന്നാണ് സുനേത്ര ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തത്. ഇന്ന് ചേർന്ന എൻസിപി നിയമസഭാ കക്ഷിയോഗം സുനേത്രയെ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. നിയമസഭാ കക്ഷിയോഗത്തിൽ മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ സുനേത്രയുടെ പേര് നിർദേശിച്ചു. മറ്റുനേതാക്കൾ പിന്തുങ്ങുകയും എംഎൽഎമാർ ഏകക്ണ്ഡമായി സുനേത്രയെ തിരഞ്ഞെടുക്കുകയും ചെയ്തു. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരിന്റെ ഭാഗമാണ് എൻസിപി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
സുനേത്രാ പവാർ നിലവിൽ രാജ്യസഭാ എംപിയാണ്. മഹാരാഷ്ട്ര നിയമസഭയിലെ ഇരുസഭകളിലും അംഗമല്ല. അജിത്പവാറിന്റെ വിയോഗത്തെത്തുടർന്ന് ഒഴിവുവരുന്ന ബാരാമതി നിയമസഭാ സീറ്റിൽ അവർ മത്സരിക്കും.
1963ൽ ധാരാശിവിൽ (പഴയ ഒസ്മാനാബാദിൽ) മറാഠാ കുടുംബത്തിലാണ് സുനേത്ര ജനിച്ചത്. സഹോദരൻ പദംസിങ് പാട്ടീൽ ശരദ്പവാറിന്റെ അടുത്തയാളും സംസ്ഥാനത്ത് പാർട്ടിയുടെ പ്രമുഖ നേതാവും മന്ത്രിയുമായിരുന്നു. ഔറംഗാബാദിലെ (ഇപ്പോൾ ഛത്രപതി സംഭാജിനഗർ) എസ്.ബി. ആർട്സ് ആൻഡ് കൊമേഴ്സ് കോളേജിൽനിന്ന് ബിരുദം നേടി. 1985-ൽ വിവാഹിതയായി. എൻസിപിയിലെ പിളർപ്പിന് പിന്നാലെ നടന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ ബാരാമതിയിൽ സുപ്രിയാസുലേയോട് മത്സരിച്ച് തോറ്റിരുന്നു.

