ഡൽഹിക്ക് പൂർണസംസ്ഥാനപദവി ഉൾപ്പെടെ ആറ് വാഗ്ദാനങ്ങൾ; മഹാറാലിയിൽ കെജ്‌രിവാളിന്റെ സന്ദേശവുമായി ഭാര്യ

ന്യൂഡല്‍ഹി: ഇന്ത്യസഖ്യത്തിന്റെ മഹാറാലിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിതാ കെജ്‌രിവാള്‍. നവഭാരതം പടുത്തുയര്‍ത്തുമെന്ന് കെജ്‌രിവാള്‍ സന്ദേശത്തില്‍ പറയുന്നു. ശത്രുതയില്ലാതെ പുതിയ ഭാരതം സൃഷ്ടിക്കണമെന്നും സന്ദേശത്തിലുണ്ട്. കെജ്‌രിവാളിന്റെയും ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹി രാംലീല മൈതാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ലോകതന്ത്ര ബച്ചാവോ മഹാ റാലി സംഘടിപ്പിച്ചത്. “ഞാന്‍ ജയിലിലിരുന്ന് വോട്ട് അഭ്യര്‍ഥിക്കുകയല്ല. പുതിയ ഒരു ഭാരതം കെട്ടിപ്പടുക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് എല്ലാമുണ്ട്. എന്നിട്ടും വിദ്യാഭ്യാസ, ആരോഗ്യ, രംഗങ്ങളില്‍ നമ്മള്‍ ഏറെ പിറകിലാണ്. ഇപ്പോള്‍ ജയിലിലായതിനാല്‍ എനിക്ക് ചിന്തിക്കാന്‍ ധാരാളം സമയമുണ്ട്. രാജ്യത്തെക്കുറിച്ചാണ് എന്‍റെ ചിന്തകള്‍”, രാജ്യം വേദനയോടെ നിലവിളിക്കുകയാണെന്നും കെജ്‌രിവാള്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജയിലില്‍നിന്നും കെജ്‌രിവാള്‍ നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സുനിത സമ്മേളനത്തില്‍ വായിച്ചു. രാജ്യവ്യാപകമായി 24 മണിക്കൂര്‍ വൈദ്യുതി, പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി, എല്ലാ ഗ്രാമങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകള്‍, എല്ലാ ഗ്രാമങ്ങളിലും ക്ലിനിക്കുകള്‍, സ്വാമിനാഥന്‍ കമ്മിറ്റി പ്രകാരം വിളകള്‍ക്ക് താങ്ങുവില, ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി തുടങ്ങിയവയാണ് കെജ്‌രിവാളിന്റെ വാഗ്ദാനങ്ങള്‍. കോണ്‍ഗ്രസിനും സി.പി.ഐ.ക്കുമുള്ള ആദായനികുതിവകുപ്പ് നോട്ടീസുകളില്‍ പ്രതിഷേധമുയര്‍ത്തിക്കൊണ്ടുള്ളതാണ് ഞായറാഴ്ചത്തെ റാലി. സഖ്യത്തിലെ 28 പാര്‍ട്ടികളും റാലിയില്‍ പങ്കെടുത്തു.. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, തേജസ്വി യാദവ്, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, ചംപായ് സോറന്‍, കല്പന സോറന്‍ തുടങ്ങിയ നേതാക്കളും റാലിയിലുണ്ട്. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ്‌രിവാളിന്റെ കസ്റ്റഡി ഏപ്രില്‍ ഒന്നുവരെ നീട്ടിക്കൊണ്ട് ഡല്‍ഹി റൗസ് അവന്യു കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു

