KSDLIVENEWS

Real news for everyone

ഇടുക്കിയിൽ കനത്ത മഴ; വീടുകളിൽ വെള്ളംകയറി, രാത്രിയാത്ര നിരോധിച്ച് കളക്ടർ

SHARE THIS ON

തൊടുപുഴ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ. മലയോര മേഖലകളിൽ മാത്രമല്ല ജില്ലയിലാകെ രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15-ഓടെ ആരംഭിച്ച മഴ രാത്രി 8.30-ഓടെയാണ് കുറഞ്ഞത്. മലയോര പ്രദേശങ്ങളിലെ പല മേഖലകളിലും ചെറിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. തൊടുപുഴ മൂലമറ്റത്ത് തോടുകള്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. തുടര്‍ന്ന് മൂലമറ്റം താഴ്‌വാരം കോളനിയിലെ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.


തൊടുപുഴ പുലിയൻമല റോഡിലേക്ക് മണ്ണിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. ഈ വഴി യാതൊരു കാരണവശാലും യാത്ര അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അഗ്നിരക്ഷാസേനയുടെ നേതൃത്വതിൽ പുരോഗമിക്കുകയാണ്.

ഇടുക്കി കരിപ്പിലങ്ങാട് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് മരംവീണ് അപകടമുണ്ടായി. വാഹനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേ പ്രദേശത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതായി റിപ്പോർട്ടുകളുണ്ട്. ജില്ലയിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ടായിരുന്നു.

അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും പ്രദേശത്ത് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!