KSDLIVENEWS

Real news for everyone

മണിപ്പുരിൽ നടന്നതിനെ ന്യായീകരിക്കാൻ കഴിയില്ല’: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

SHARE THIS ON

ന്യൂഡൽഹി∙ മറ്റിടങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി മണിപ്പുരിൽ നടന്നതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിലെ വിചാരണ മണിപ്പുരിൽനിന്നു മറ്റൊരു സംസ്ഥാനത്തിലേക്കു മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണിക്കവേയാണു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ബംഗാളിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു സംസാരിച്ച ഒരു അഭിഭാഷകനോടുള്ള മറുപടിയായിട്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ‘‘സ്ത്രീകൾക്കെതിരെ എല്ലായിടത്തും അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന വസ്തുത പറയുന്നതുകൊണ്ടു പ്രത്യേകിച്ചു നേട്ടമില്ല. മറ്റിടങ്ങളിലും സമാനമായ അതിക്രമങ്ങൾ നടക്കുന്നു എന്നതുകൊണ്ടു മണിപ്പുരിൽ സംഭവിച്ചതിനെ ന്യായീകരിക്കാനാകില്ല. നിങ്ങളതിനെ എങ്ങനെയാണു നേരിടുന്നതെന്നതാണു ചോദ്യം. രാജ്യത്തെ എല്ലാ പെൺമക്കളെയും സംരക്ഷിക്കണം എന്നാണോ അതോ ആരെയും സംരക്ഷിക്കേണ്ട എന്നാണോ പറയുന്നത്’’ – ചീഫ് ജസ്റ്റിസ് ചോദിച്ചു. റിജസ്റ്റർ ചെയ്ത 6000 എഫ്ഐആറിൽ എത്രയെണ്ണം സ്ത്രീകൾക്ക് എതിരായ അത്രികമണങ്ങളുടെ പേരിൽ ചുമത്തിയതാണെന്നും കോടതി ചോദിച്ചു.  മണിപ്പുരിൽ പൊതുജനമധ്യത്തിൽ നഗ്നരാക്കി അപമാനിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ അക്രമത്തിനിരയായ സ്ത്രീകൾ സുപ്രീംകോടതിയെ ഇന്നു സമീപിച്ചിരുന്നു. കേസിൽ സുപ്രീം കോടതി സ്വമേധയാ നടപടിയെടുക്കണമെന്നും നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. വ്യക്തിത്വം സംരക്ഷിക്കണമെന്നും ഹര്‍ജിയിൽ സ്ത്രീകൾ അഭ്യർഥിച്ചു. സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിലെ വിചാരണ മണിപ്പുരിൽനിന്ന് മറ്റൊരു സംസ്ഥാനത്തിലേക്കു മാറ്റണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!