KSDLIVENEWS

Real news for everyone

കാസർഗോഡ് ഉൾപ്പെടെ ആറ് ജില്ലകളില്‍ ഇനി ആര്‍ടിപിസിആര്‍ പരിശോധന മാത്രം; ലോക്ക്ഡൗണ്‍ വാര്‍ഡുകളില്‍

SHARE THIS ON

തിരുവനന്തപുരം: വാക്സിനേഷൻ 80 ശതമാനം പൂർത്തീകരിച്ച മൂന്നു ജില്ലകളിലും എൺപത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ ടി പി സി ആർ പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.

വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് എൺപത് ശതമാനം പൂർത്തീകരിച്ചത്. വാക്സിനേഷൻ എൺപത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തിൽ
തിരുവനന്തപുരം, ഇടുക്കി, കാസർകോട് ജില്ലകളിലും ആർടിപിസിആർ ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആർടിപിസിആർ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ജില്ലകൾക്ക് വാക്സിൻ വിതരണം നടത്തുമ്പോൾ താരതമ്യേന കുറഞ്ഞ തോതിൽ വാക്സിനേഷൻ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ
വാക്സിനേഷൻ കണക്കെടുത്ത് ആനുപാതികമായി വാക്സിൻ നൽകാൻ ജില്ലകളും ശ്രദ്ധിക്കണം.

സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പരിശോധിക്കാൻ വിമാനത്താവളങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആർടിപിസിആർ ടെസ്റ്റിന് വിധേയമാക്കുകയും
ക്വാറന്റീന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നല്ലതോതിൽ വാക്സിൻ നൽകാനായിട്ടുണ്ട്. ബാക്കിയുള്ളവർക്ക് കൂടി എത്രയും പെട്ടെന്ന് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ ഡബ്യൂഐപിആർ ഏഴിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ പൂർണ്ണ ലോക് ഡൗണാണ്. ഗ്രാമ പഞ്ചായത്തുകളിൽ വാർഡുതലത്തിൽ കോവിഡ് പരിശോധനാ വിവരങ്ങൾ ശേഖരിക്കേണ്ടതാണ്.
ഇത് ലഭ്യമാകുന്ന മുറയ്ക്ക് വാർഡ്തല ലോക് ഡൗണാകും ഏർപ്പെടുത്തുക.

അധ്യാപകരെ സെക്ടറൽ മജിസ്ട്രേറ്റ് ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദ്ദേശം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സന്നദ്ധരാവുന്ന അധ്യാപകരെ ഉൾപ്പെടുത്താവുന്നതാണ്.

നിലവിൽ എട്ട് ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്തിന്റെ പക്കലുണ്ട്. അത് ഉടൻ നൽകി തീർക്കും. സിറിഞ്ചുകളുടെ അഭാവം ഇല്ല. ഐസിയു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും ഏണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. വീടുകളിൽ കഴിയുന്ന കോവിഡ് ബാധിതരിൽ വാക്സിനേഷൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച എത്രപേരുണ്ടെന്ന കണക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!