KSDLIVENEWS

Real news for everyone

ഇ.പിയെ നീക്കി; ടി.പി രാമകൃഷ്ണന്‍ എൽഡിഎഫ് കണ്‍വീനര്‍

SHARE THIS ON

തിരുവനന്തപുരം: ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇ.പി ഒഴിവായി. പകരം സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണനാണ് പുതിയ കണ്‍വീനറെന്നാണ് ഗോവിന്ദന്‍ വിശദീകരിച്ചത്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ.പിയുടെ സ്ഥാനം തെറിപ്പിക്കുന്നതിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്
എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൂര്‍ണമായി കേന്ദ്രീകരിക്കുന്നതിന് അദ്ദേഹത്തിന് പരിമിതിയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവനകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇവ പരിഗണിച്ചുകൊണ്ടാണ് മാറ്റത്തിന് തീരുമാനമെടുത്തതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഉണ്ടായത് സംഘടനാ നടപടിയല്ല, ഇ.പി. ജയരാജൻ ഇപ്പോഴും സംഘടനയിലെ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പിയെ പുറത്താക്കുന്നത് സംബന്ധിച്ച് ധാരണയുണ്ടായത്. ശനിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് ഇ.പിയുടെ കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുന്നതിലേക്ക് നയിച്ചത്.

error: Content is protected !!