ഹമാസ് പോരാളിക്കൊപ്പം എകെ 47 പിടിച്ച് ഇസ്രായേല്‍ മുത്തശ്ശി, ഫോട്ടോ വൈറല്‍

ഇസ്രായേലി മുത്തശ്ശി തന്നെ ബന്ദിയാക്കിയ ഹമാസ് പോരാളിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ വൈറല്‍. പോരാളിയുടെ എകെ 47 കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഫോട്ടോ ഫലസ്തീൻ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്ന ജാക്‌സൻ ഹിൻക്ലെയാണ് എക്‌സില്‍ പങ്കുവെച്ചത്.
പ്രൊപ്പഗണ്ടകളെ തുറന്നുകാട്ടുന്നയാളാണ് താനെന്നാണ് ജാക്‌സൻ ട്വിറ്റര്‍ ബയോയില്‍ പറയുന്നത്.
ബന്ദികളോട് ഹമാസ് മാന്യമായാണ് പെരുമാറുന്നതെന്ന് നേരത്തെ വിട്ടയക്കപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേലികളായ 85കാരി യോഷേവെദ് ലിഫ്ഷിറ്റ്‌സ്, 79കാരി നൂറിത് കൂപ്പര്‍ എന്നിവരെയാണ് ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഹമാസ് വിട്ടയച്ചിരുന്നത്. സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും എല്ലാ കാര്യങ്ങളും നോക്കാൻ അവിടെ ആളുണ്ടായിരുന്നുവെന്നും മോചിതയായ യോഷേവെദ് ലിഫ്ഷിറ്റ്‌സ് പറഞ്ഞിരുന്നു.
ഒരുപാട് നാള്‍ ബന്ദികളെ ഒളിപ്പിക്കാൻ കഴിഞ്ഞ ഹമാസിന് ദീര്‍ഘകാല പദ്ധതിയുണ്ടെന്നാണ് കരുതുന്നതെന്നും മോചിതയായ ശേഷം ലിഫ്ഷിറ്റ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഓരോ ബന്ദികളെ നോക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും അവരാണ് നോക്കിയത്. എല്ലാറ്റിനെ കുറിച്ചും അവര്‍ ഞങ്ങളോട് സംസാരിച്ചു. ഏറെ സൗഹൃദപൂര്‍വ്വമായിരുന്നു അവരുടെ പെരുമാറ്റം. അവര്‍ ഞങ്ങള്‍ക്ക് ബ്രഡും വെണ്ണയും തന്നു. കൊഴുപ്പു കുറഞ്ഞ പാല്‍ക്കട്ടിയും കക്കിരിയുമായിരുന്നു ഞങ്ങളുടെ ദിനേനയുള്ള ഭക്ഷണം. അവര്‍ നന്നായി തയ്യാറെടുത്ത പോലെയുണ്ട്. ദീര്‍ഘനാള്‍ ഞങ്ങളെ മറച്ചുവയ്ക്കാൻ അവര്‍ക്കായി.’- അവര്‍ പറഞ്ഞു.
‘അവര്‍ ഞങ്ങളെ ടണലിലേക്കാണ് കൊണ്ടുപോയത്. നനഞ്ഞ ചെളിയില്‍ കിലോമീറ്ററുകള്‍ നടന്നുപോയി. ചിലന്തിവല പോലെ പടര്‍ന്നു കിടക്കുന്ന വലിയ ടണല്‍ സംവിധാനം അവിടെയുണ്ട്. അവിടെയെത്തിയ വേളയില്‍, തങ്ങള്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നവരാണ് എന്നും ഉപദ്രവിക്കില്ലെന്നും അവര്‍ പറഞ്ഞു. ടണലില്‍ തങ്ങളുടെ അതേ അവസ്ഥയില്‍, അവരില്‍ ഒരാളായി ജീവിക്കാമെന്നും അവര്‍ പറഞ്ഞു .
ആവശ്യമുള്ളവര്‍ക്ക് അവര്‍ ഡോക്ടര്‍മാരെ എത്തിച്ചിരുന്നു. കിടക്കയിലാണ് ഞങ്ങള്‍ കിടന്നത്. എല്ലാം വൃത്തിയുള്ളതാണെന്ന് അവര്‍ ഉറപ്പാക്കിയിരുന്നു.’ – അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ കുറിച്ചും അവര്‍ ഓര്‍ത്തെടുത്തു. ‘കിബുട്‌സില്‍ ഞങ്ങള്‍ക്കു നേരെ വലിയ ആക്രമണമാണ് ഉണ്ടായത്. മോട്ടോര്‍ സൈക്കിളിലിരുത്തി കാട്ടിലൂടെയാണ് എന്നെ കൊണ്ടുപോയത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. 2.5 ബില്യണ്‍ ചെലവിട്ട് നിര്‍മിച്ച ഇലക്‌ട്രിക് വേലി ഒക്കെ പൊട്ടിച്ചാണ് ഞങ്ങളെ കൊണ്ടുപോയത്. ആള്‍ക്കൂട്ടം വീടുകള്‍ കൊള്ളയടിച്ചിരുന്നു. ചിലരെ മര്‍ദിച്ചു. ചിലരെ ബന്ദികളാക്കി. അത് വളരെ വേദനാജനകമായിരുന്നു. അങ്ങനെയാണ് ടണലിന് മുമ്ബിലെത്തിയത്.’ – ലിഫ്ഷിറ്റ്‌സ് പറഞ്ഞു.
മോചിപ്പിക്കുന്ന വേളയില്‍ ഇവര്‍ ഹമാസ് പോരാളിയെ ഹസ്തദാനം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ്, ഹമാസ് സേന സൗഹൃദപൂര്‍വ്വമാണ് പെരുമാറിയത് എന്ന് ലിഫ്ഷിറ്റ്‌സ് മറുപടി നല്‍കിയത്. റെഡ്‌ക്രോസ് വഴിയായിരുന്നു ഇവരുടെ
കൈമാറ്റം. എന്നാല്‍ ലിഫ്ഷിറ്റ്‌സിന്റെ പ്രതികരണം ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു. ലിഫ്ഷിറ്റ്‌സിന്റെ അഭിമുഖം ഒരു ‘പിഴവ്’ ആയിരുന്നുവെന്ന് ഇസ്രായേല്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള കാൻ ന്യൂസിനോട് ചില വൃത്തങ്ങള്‍ പറഞ്ഞു. പത്ര പ്രസ്താവനയ്ക്ക് മുമ്ബ് ലിഫ്ഷിറ്റ്സുമായി ‘പ്രാഥമിക മീറ്റിംഗ്’ നടന്നിരിക്കില്ലായിരുന്നുവെന്നും ആരെങ്കിലും നടത്തിയിരുന്നെങ്കില്‍ ‘എല്ലാ ചോദ്യങ്ങളും’ ഉള്‍പ്പെട്ടിട്ടില്ലായിരിക്കുമെന്നും പറഞ്ഞു. മിഡില്‍ ഈസ്റ്റ് ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതിനിടെ, തടവുകാരെ വെച്ചുമാറാമെന്ന് മൂന്ന് ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ് വാഗ്ദാനം നല്‍കിയിരിക്കുകയാണ്. ബന്ദികളിലൊരാള്‍ ഹീബ്രുവില്‍ ഇസ്രായേല്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നതും ഹമാസ് പുറത്തുവിട്ട വീഡിയോയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഭിസംബോധന ചെയ്താണ് ബന്ദികള്‍ വീഡിയോയില്‍ സംസാരിക്കുന്നത്. ‘ഞങ്ങളെ നിങ്ങള്‍ കൊലക്ക് വിട്ടു കൊടുക്കുകയാണ്. നിങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിങ്ങള്‍ ഈ ആക്രമണത്തെ ഉപയോഗിക്കുകയാണ്. ഹമാസ് സേനാംഗങ്ങള്‍ ഞങ്ങളെ ആക്രമിക്കുമ്ബോള്‍ നിങ്ങളുടെ സൈന്യത്തെയോ നിങ്ങളെയോ കണ്ടില്ല’. ഇത്തരത്തില്‍ വൈകാരികമായാണ് ബന്ദികള്‍ വീഡിയോയില്‍ സംസാരിക്കുന്നത്.
അതേസമയം ഹമാസിന്റേത് പ്രൊപ്പഗണ്ട വീഡിയോയാണെന്നാണ് ഇസ്രായേലിലെ സര്‍ക്കാര്‍ അനുകൂല പത്രമായ ജറുസലേം പോസ്റ്റ് ഇക്കാര്യത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. സമാനമായ വാഗ്ദാനം ഹമാസ് നേരത്തെയും ഇസ്രായേലിന്റെ മുന്നില്‍ വെച്ചിരുന്നു. അന്ന് ഇസ്രായേല്‍ കാബിനറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും ഇതിലൊരു തീരുമാനം പിന്നീടുണ്ടായിരുന്നില്ല.
ഒക്ടോബര്‍ ഏഴിന് നടന്ന അതിര്‍ത്തി ഭേദിച്ച് ഹമാസ് നടത്തിയ ഇസ്രായേല്‍ ആക്രമണത്തില്‍ 220 പേരെയാണ് ബന്ദികളാക്കി എന്നാണ് റിപ്പോര്‍ട്ട്.
ദിവസങ്ങള്‍ക്ക് മുമ്ബ് രണ്ട് അമേരിക്കൻ പൗരന്മാരെയും ഹമാസ് മോചിപ്പിച്ചിരുന്നു. മാനുഷിക പരിഗണന വച്ചാണ് ബന്ദികളെ മോചിപ്പിക്കുന്നതെന്ന് ഹമാസ് പറയുന്നു.

