അനുമതിയില്ലാതെ വെടിമരുന്ന് സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്താൽ വിട്ടുവീഴ്ചയില്ലാത്ത നടപടി കൈക്കൊള്ളും; ജില്ലാ പോലീസ് മേധാവി ഡി: ശില്പ

കാഞ്ഞങ്ങാട്: അനുമതിയില്ലാതെ വെടിമരുന്ന് സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്താൽ വിട്ടുവീഴ്ചയില്ലാത്ത നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. സ്ഫോടകവസ്തു സൂക്ഷിക്കാൻ അനുമതി വേണം. കളിയാട്ടം നടക്കുന്നിടത്ത് അനുമതില്ലാതെ വെടിമരുന്ന് കൊണ്ടുവയ്ക്കുന്നുണ്ടോ ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പോലീസ് പരിശോധന നടത്തും – അവർ പറഞ്ഞു.
അതേസമയം കളിയാട്ടം നടക്കാനിരിക്കുന്ന കാവുകളിലെയും തറവാട്ടുകളിലെയും കമ്മിറ്റിക്കാർക്ക് വെടിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പോലീസ് നോട്ടീസ് നൽകി തുടങ്ങി. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തരുതെന്നും നടത്തിയാലുണ്ടാകുന്ന ഭവിഷ്യത്തുകൾക്ക് ഉത്തരവാദിത്വം കമ്മിറ്റികൾക്കായിരിക്കുമെന്നാണ് നോട്ടീസ്. പടക്ക കടകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
അന്വേഷണ സംഘത്തിൽ ഇവർ
നീലേശ്വരം വെടിക്കെട്ടപകടത്തിന്റെ അന്വേഷണമേൽനോട്ടം അഡീഷണൽ ജില്ലാ പോലീസ് മേധാവി പി. ബാലകൃഷ്ണൻ നായർക്കാണ്. കാഞ്ഞങ്ങാട് ഡിവൈ.എസ്. പി. ബാബു പെരിങ്ങേത്താണ് അന്വേഷണ ഉദ്യോഗസ്ഥൻ. നീലേശ്വരം ഇൻസ്പെക്ടർ നിതിൻ ജോയ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഓഫീസിലെ എ.എസ്.ഐ. വിജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ്, നീലേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.വി. ശ്രീജിത്ത്, സതീശൻ, മധുസൂദനൻ, കെ.പി. സുരേന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ സി. ഷീന എന്നിവരാണ് ടീമംഗങ്ങൾ

