KSDLIVENEWS

Real news for everyone

ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്‌.ഐ.ടി

SHARE THIS ON

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്‌ഐടി. ഉണ്ണിക്കൃഷണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാനാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. പോറ്റിയുമായി ബന്ധമുള്ളവരുടെ പട്ടിക എസ്‌ഐടി തയ്യാറാക്കിയതിനു പിന്നാലെയാണ് നടപടി. ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയ ഗാന്ധിയെ കാണാൻ പോകുമ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശിലേക്കും അന്വേഷണം നീളുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ തന്നെ രാഷ്ട്രീയ ആയുധമാക്കി സിപിഎം രംഗത്തെത്തിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിൽ രണ്ട് വട്ടം സന്ദർശനം നടത്തിയതായാണ് അന്വേഷണസംഘം നൽകുന്ന സൂചന. ഇതിൽ ഒരു തവണ അടൂർ പ്രകാശും മറ്റൊരു തവണ ആന്റോ ആന്റണി എംപിയുമാണ് ഒപ്പമുണ്ടായിരുന്നത്. തന്റെ മണ്ഡലത്തിലെ വോട്ടറായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് എടുത്തപ്പോൾ തന്നെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് അടൂർ പ്രകാശിന്റെ വിശദീകരണം. എന്നാൽ അപ്പോയിന്റ്മെന്റ് ലഭിക്കാൻ പ്രയാസമുള്ള സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത്ര വേഗത്തിൽ എങ്ങനെ സാധിച്ചു എന്നത് അന്വേഷണസംഘം ഗൗരവത്തോടെയാണ് കാണുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെയുള്ള പരിചയം മാത്രമേയുള്ളൂവെന്നും തന്റെ മണ്ഡലത്തിൽ താമസിക്കുന്ന വ്യക്തി എന്ന നിലയിലാണ് ബന്ധമെന്നുമാണ് അടൂർ പ്രകാശ് ആവർത്തിക്കുന്നത്. ഭീമ ജ്വല്ലറി നൽകിയ ആംബുലൻസ് സർക്കാരിന് കൈമാറുന്ന ചടങ്ങിലടക്കം ഇയാൾ പങ്കെടുത്തിരുന്നു. തന്നെ ആര് വിളിച്ചാലും കൂടെ പോകാറുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നുമാണ് അടൂർ പ്രകാശന്‍റെ പ്രതികരണം. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും തെളിവുണ്ടെങ്കിൽ തനിക്കെതിരെ കേസെടുക്കട്ടെ എന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

അതേസമയം എസ്ഐടിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. ബുധനാഴ്ച ശിവഗിരി തീർഥാടന സമ്മേളനത്തിൽ പങ്കെടുത്തുമടങ്ങുന്നതിനിടെയായിരുന്നു പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!