മാർക്സിസം പഠിപ്പിക്കാൻ എം.ടി വരേണ്ട, വാക്കുകൾ ഏറ്റുപറഞ്ഞ് സാഹിത്യകാരന്മാർ ഷോ കാട്ടുന്നു- ജി. സുധാകരൻ

തിരുവനന്തപുരം: എം.ടി. വാസുദേവൻ നായർക്കെതിരേ വിമർശനവുമായി ജി. സുധാകരൻ. മാർക്സിസം പറയാൻ എം.ടി. വാസുദേവൻ നായർ വരേണ്ട കാര്യമില്ലെന്നും അദ്ദേഹം എന്തോ പറഞ്ഞപ്പോഴേക്കും കേരളത്തിലെ സാഹിത്യകാരന്മാർക്ക് ഉൾവിളിയുണ്ടായെന്നും ജി. സുധാകരൻ പറഞ്ഞു. സി.പി.എം. അനുകൂല അധ്യാപക സംഘടന സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി. സുധാകരന്റെ വാക്കുകൾ:
ഇടതുപക്ഷം ജനകീയപ്രശ്നങ്ങളിൽ എടുത്തിട്ടുള്ള ഒരു നിലപാടുണ്ട്, ചരിത്രപരമായി. പ്രതിപക്ഷത്തായിരുന്നാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭങ്ങളുണ്ടാകും. ഭരണപക്ഷത്തായാലും പ്രക്ഷോഭങ്ങൾ നടത്തും. ഭരണംകൊണ്ട് മാത്രം ജനങ്ങളുടെ പ്രശ്നം തീരത്തില്ല. ഇത് മാർക്സിസമാണ്. അത് പഠിച്ചവർക്ക് അറിയാം. മാർക്സിസം പഠിക്കാത്ത മാർക്സിസ്റ്റാണ് ഇവിടെ ഉണ്ടായത്. അത് വായിച്ചുപഠിക്കണം. അത് പറയാൻ എം.ടി. വാസുദേവൻ നായർ വരേണ്ട കാര്യമൊന്നും ഇല്ല. ഞങ്ങളൊക്കെ നേരത്തെ പറഞ്ഞുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം ഇല്ലെങ്കിലും ഞങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹം വരേണ്ട കാര്യമില്ല. അദ്ദേഹം എന്തോ പറഞ്ഞപ്പോഴേക്കും ഭയങ്കര ഇളക്കം. ഉടനെ കേരളത്തിലെ സാഹിത്യകാരന്മാർക്ക് അന്നേരമാണ് ഉൾവിളി. ഓരോരുത്തർ ഓരോന്ന് പറഞ്ഞുകൊണ്ടു നടക്കുക. ഇതുവരെ എന്താ പറയാതിരുന്നത്. അതുതന്നെ ഭീരുത്വമാണ്. പറയണമെന്നമല്ല, ഇപ്പോൾ പറയാനുണ്ടായത് എന്തേ, നേരത്തെ പറയാതിരുന്നത്. അതും വെറുമൊരു ഷോയാണ്. ആത്മാർഥതയില്ലാത്തതാണ്. അത് എത്ര വലിയ ആൾ പറഞ്ഞാലും, അദ്ദേഹം പറഞ്ഞത് കൊണ്ട് ഞങ്ങൾ പറയുന്നു. പക്ഷെ, അത് ഏറ്റുപറായത്ത ഒരാളുണ്ട്, ടി. പത്മനാഭൻ. ഇതൊക്കെ വലിയ വിപ്ലവമാണ്. സർക്കാരിനോടല്ല എം.ടി. പറഞ്ഞത്. അദ്ദേഹം ജനങ്ങളോടാണ് പറഞ്ഞത്. പണ്ടും പറഞ്ഞതാണ്.’

