കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് പുറത്തുചാടിയ പ്രതിക്കായി പ്രത്യേക പൊലീസ് സംഘം; തെരച്ചില്‍ ബംഗളൂരുവിലും

കണ്ണൂര്‍: സെൻട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ മയക്കുമരുന്ന് കേസിലെ പ്രതി ടിസി ഹര്‍ഷാദിനെ പിടിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദേശ പ്രകാരം അസി. കമ്മിഷണര്‍ ടി കെ രത്നകുമാറിന്റെയും ടൗണ്‍ പൊലീസ് ഇൻസ്പെക്ടര്‍ പി എ ബിനു മോഹന്റെയും നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്.
പ്രതിയെ തെരഞ്ഞ് അന്വേഷണ സംഘം ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. പ്രദേശത്തെ മയക്കുമരുന്ന് സംഘത്തെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഹര്‍ഷാദിന്റെ സംഘത്തിന്റെ താവളങ്ങള്‍ പൊലീസ് നിരീക്ഷിച്ച് വരികയാണ്. നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
10 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയായിരുന്ന കൊയ്യോട് ചെമ്ബിലോട്ടെ ടിസി ഹര്‍ഷാദാണ് (34) പൊലീസിനെ കബളിപ്പിച്ച് ഗേറ്റിന് സമീപം കാത്തുനിന്ന യുവാവിന്റെകൂടെ ബൈക്കില്‍ കടന്നത്. കഴിഞ്ഞ സെപ്തംബര്‍ ഒൻപതിനാണ് ജയില്‍ശിക്ഷ തുടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്‌ച രാവിലെ 6.45നാണ് സംഭവം. ജയിലിലെ വെല്‍ഫയര്‍ ഓഫീസുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്ന ഹര്‍ഷാദ്, പതിവുപോലെ പത്രക്കെട്ട് എടുക്കാൻ ഗേറ്റില്‍ എത്തിയിരുന്നു. പത്രക്കെട്ട് പുറത്തെ പടിക്കെട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് എടുക്കുന്നതിനായി ഇറങ്ങിയശേഷം ബൈക്കില്‍ കാത്തുനിന്ന യുവാവിനൊപ്പം രക്ഷപ്പെടുകയായിരുന്നു. അധികൃതര്‍ തെരച്ചില്‍ തുടങ്ങിയപ്പോഴേക്കും അരമണിക്കൂര്‍ കഴിഞ്ഞിരുന്നു.

