മോദിക്കെതിരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാലാം ഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്.
46 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‍വിജയ് സിംഗ്,കാർത്തി ചിദംബരം, ഡാനിഷ് അലി എന്നിവരാണ് പട്ടികയിലെ പ്രമുഖർ.
വാരാണാസിയില്‍ മോദിക്കെതിരെ യു.പി കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായ് മത്സരിക്കും. ദിഗ്‌വിജയ് സിംഗ് രാജ്ഗഢിലും ഇമ്രാൻ മസൂദ് സഹാറൻപൂരിലും വീരേന്ദർ റാവത്ത് ഹരിദ്വാറിലും മത്സരിക്കും. ബി.എസ്.പി വിട്ടു കോണ്‍ഗ്രസില്‍ വന്ന ഡാനിഷ് അലി അംറോഹയില്‍ നിന്ന് ജനവിധി തേടും. അതെ സമയം അമേഠി,റായ്ബറേലി എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ജമ്മുകശ്മീരിലെ ഉധംപൂരില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ദോഗ്ര സ്വാഭിമാൻ സ്ഥാപകൻ ചൗധരി ലാല്‍ സിങാണ് സ്ഥാനാർഥി.
2019-ല്‍ അമേഠിയില്‍ നിന്ന് ബിജെപിയുടെ സ്മൃതി ഇറാനിയും രാഹുല്‍ ഗാന്ധിയും
തമ്മിലായിരുന്നു മത്സരം. റായ്ബറേലിയില്‍ ഇക്കുറി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയു പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നാണ് നേരത്തെ വാർത്തകള്‍ പുറത്തുവന്നിരുന്നത്.
സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടികയും കോണ്‍ഗ്രസ് പുറത്തുവിട്ടു. 18 സ്ഥാനാർത്ഥികളാണ് ആദ്യഘട്ട പട്ടികയിലുള്ളത്.

