കാസര്‍കോട് ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിയുടെ ഡിഎൻഎ പരിശോധിക്കും, രക്തവും മുടിയും ശേഖരിക്കും

കാസര്‍കോട്: കാഞ്ഞങ്ങാട് വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ഡിഎൻഎ പരിശോധിക്കും.
പ്രതി കുടക് സ്വദേശി പിഎ സലീം തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് ശാസ്ത്രീയമായി തെളിയുക്കുന്നതിന്റെ ഭാഗമായാണ് ഇത്. നടപടികളുടെ ഭാഗമായി സലീമിൻ്റെ രക്തവും മുടിയും ശേഖരിക്കാൻ ഹോസ്ദുർഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്കായി നാളെ തന്നെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. അഞ്ച് ദിവസത്തേക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. നേരത്തേ പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സലീം കുറ്റകൃത്യങ്ങള്‍ ആവർത്തിക്കാൻ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും. സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് റിമാൻ്റ് റിപ്പോർട്ടില്‍ പരാമര്‍ശമുണ്ട്. മോഷണം നടത്താനാണ് ഇയാള്‍ അസമയത്ത് കറങ്ങിനടന്നതെന്ന് പൊലീസ് പറയുന്നു.

