പ്രജ്വല്‍ തിരിച്ചെത്തുന്നു; വിമാനത്താവളത്തില്‍ വന്‍ പോലീസ് സന്നാഹം, കസ്റ്റഡിയിലെടുത്തേക്കും

ബെംഗളൂരു: ലൈംഗിക പീഡനക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലെ മ്യൂണിക്കില്‍നിന്ന് ബെംഗളൂരുവിലേക്ക്. ലുഫ്താൻസ എയർ വിമാനത്തിലാണ് പ്രജ്വൽ തിരിച്ചെത്തുന്നത്. പുലര്‍ച്ചെ 12.40 ന് വിമാനം ബെംഗളൂരു വിമാനത്താവളത്തിലെത്തും. പ്രജ്വല്‍ രേവണ്ണ വിമാനത്താവളത്തില്‍ ഇറങ്ങിയാലുടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ബെംഗളൂരു വിമാനത്താവളത്തില്‍ വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പോലീസിന്റെ നീക്കം.
നേരത്തേ തന്നെ പോലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ വാറന്റും നിലവിലുണ്ട്. അതിനാല്‍ പ്രജ്വല്‍ രേവണ്ണ വിമാനത്താവളത്തില്‍ ഇറങ്ങിയാലുടന്‍ തന്നെ അറസ്റ്റിലാകുമെന്നാണ് ലഭിക്കുന്ന വിവരം. അതിനോനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ അന്വേഷണ സംഘം ഒരുക്കിയിട്ടുണ്ട്. ഒരു മാസത്തെ ഒളിവിനു ശേഷമാണ് പ്രജ്വല്‍ തിരിച്ചത്തെുന്നത്.
വിമാനത്താവളത്തില്‍ ഇറങ്ങിയാലുടന്‍ തന്നെ എസ്.ഐ.ടി കസ്റ്റഡിയിലെടുക്കും. അതിന് ശേഷം എസ്.ഐ.ടി യുടെ ഓഫീസിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം. നാളെ മെഡിക്കല്‍ പരിശോധനകളടക്കം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. കര്‍ണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയായ പ്രജ്വലിനെതിരെ നിലവില്‍ രണ്ടു ലൈംഗിക അതിക്രമ കേസുകളാണുള്ളത്.
മെയ് 31-ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്ന് അറിയിച്ചുകൊണ്ട് ഇറക്കിയ വീഡിയോ സന്ദേശത്തില്‍ പ്രജ്വല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജര്‍മ്മനിയില്‍നിന്ന് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ഇതിനുമുമ്പ് രണ്ടു തവണ റദ്ദാക്കിയതായും വിവരമുണ്ട്.

