സന്ദർശക വീസ: യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ

അബുദാബി: സന്ദർശക, ടൂറിസ്റ്റ് വിസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കാൻ ഹോട്ടൽ റിസർവേഷൻ ചെയ്തതിന്റെ രേഖ, യാത്രാ കാലയളവിൽ ചെലവഴിക്കാനുള്ള നിശ്ചിത തുക എന്നിവ കൈവശം വേണമെന്നാണ് നിർദേശം.
കുവൈത്തിൽ സ്വകാര്യമേഖലയിൽ ഇനി ഇരട്ടി സ്വദേശിവൽക്കരണം; മലയാളികൾക്ക് തിരിച്ചടി
ഒരു മാസത്തെ വീസയിൽ എത്തുന്നവർ 3000 ദിർഹവും (68000) ഒന്നിലേറെ മാസത്തേക്കു എത്തുന്നവർ 5000 ദിർഹവും ((1.13 ലക്ഷം രൂപ) കൈവശം ഉണ്ടായിരിക്കണമെന്ന് വിമാനക്കമ്പനികൾ ട്രാവൽ ഏജന്റുമാർക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കി. ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ, എയർഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ട്രാവൽ ഏജന്റുമാർക്ക് രേഖാമൂലം മുന്നറിയിപ്പ് നൽകിയത്.
സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദർശിക്കാൻ എത്തുന്നവരുടെ കൈവശം അവരുടെ ഫോൺ നമ്പറും മേൽവിലാസവും താമസ വിവരങ്ങളും ഉണ്ടായിരിക്കണം. മതിയായ രേഖകൾ ഇല്ലാതെ വരുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കി. യുഎഇ യാത്രാ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് നടപടി.
മതിയായ യാത്രാരേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒട്ടേറെ പേരുടെ യാത്ര മുടങ്ങിയിരുന്നു. യാത്രാ നിയമം സംബന്ധിച്ച ആശയകുഴപ്പങ്ങൾക്കിടെയാണ് കൃത്യമായ മാനദണ്ഡങ്ങൾ വിശദമാക്കി ട്രാവൽ ഏജൻസികൾക്ക് വിമാന കമ്പനികൾ സർക്കുലർ അയച്ചത്. കൃത്യമായ യാത്രാരേഖകളും മതിയായ പണവും ഇല്ലാതെ എത്തുന്നവരെ മടക്കി അയയ്ക്കുമെന്നും അറിയിപ്പിലുണ്ട്.

