എട്ടര മാസം മുൻപ് നാട്ടിൽ അവധിക്കു വന്നുപോയ ഷെമീർ; മരണം വിശ്വസിക്കാനാകാതെ കുടുംബം

ശാസ്താംകോട്ട (കൊല്ലം) ∙ എട്ടര മാസം മുൻപ് നാട്ടിൽ അവധിക്കു വന്നുപോയ ഉമറുദ്ദീൻ ഷമീർ ഷെമീർ മരിച്ചുവെന്ന വാർത്ത കേട്ടതിന്റെ ഞെട്ടൽ മാറാതെ കുടുംബവും ബന്ധുക്കളും. കുവൈത്തിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ശൂരനാട് വടക്ക് സ്വദേശിയായ ഷെമീർ മരിച്ചത് വിശ്വസിക്കാൻ അടുപ്പമുള്ളവർ ബുദ്ധിമുട്ടുകയാണ്. ആദ്യം വാർത്ത കേട്ടപ്പോൾ ഷെമീർ ഇതിൽ ഉൾപ്പെടരുതേ എന്നായിരുന്നു ഉറ്റവരുടെ പ്രാർഥന. ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഉമറുദ്ദീന്റെയും ശോഭിതയുടെയും മകനാണ് 30 വയസ്സുകാരനായ ഷെമീർ.
തൊഴിലാളികൾ താമസിച്ചിരുന്ന എൻടിബിസി ക്യാംപിൽ പുലർച്ചെയാണ് അപകടമുണ്ടായത്. ഷെമീർ 5 വർഷമായി എൻടിബിസി കമ്പനിയിലെ ഡ്രൈവറാണ്. ഓയൂർ പയ്യക്കോടാണ് ഷെമീറിന്റെ കുടുംബം മുൻപ് താമസിച്ചിരുന്നത്. പിന്നീട് ആനയടിയിലേക്ക് താമസം മാറുകയായിരുന്നു. പത്തനാപുരം സ്വദേശി സുറുമിയാണ് ഷെമീറിന്റെ ഭാര്യ.

