ബളാൽ വലിയപുഞ്ചയിൽ കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങി വിളയാടി; കാർഷിക വിളകൾ നശിപ്പിച്ചു; സ്കൂട്ടർ തകർത്തു

വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിലെ മാലോം വലിയപുഞ്ചയിൽ കാട്ടാനകൾ കൂട്ടമായി കാടിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനവും ആന നശിപ്പിച്ചു. വലിയപുഞ്ചയിലെ വരിക്കാമുട്ടിൽ ബിബിൻ സ്ക്കറിയയുടെ റോഡരികിൽ നിർത്തിയ സ്കൂട്ടറാണ് ആന തകർത്ത്. നരിവേലിൽ മേരി, ചേരിയിൽ ജോളി, ബെന്നി, മാലോം റസാക്ക്, മുതുകാട്ടിൽ കുട്ടിയച്ചൻ, തങ്കച്ചൻ ചേരിയിൽ, ഷാജി കളപ്പുര, ജോർജ് പാറക്കൂടിയിൽ, അനിൽ വർമ്മ എന്നിവരുടെ തെങ്ങ്, കമുക്,വാഴ, റബർ എന്നിവയാണ് ആനക്കൂട്ടം നശിപ്പിച്ചത്.
ആനകൾ നശിപ്പിച്ച തെങ്ങ്
കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഈ പ്രദേശത്ത് കാട്ടാനയിറങ്ങി ഒട്ടേറെ പേരുടെ കൃഷി നശിപ്പിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ലക്ഷ്മണന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, സ്ഥിരസമിതി അംഗം അലക്സ് നെടിയകാലയിൽ, വെള്ളരിക്കുണ്ട് സിഐ കെ.ഷിജു എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.

