KSDLIVENEWS

Real news for everyone

രാത്രി ധീരവനിതയായി ദിവ്യ, അനുമോദനം; നേരം പുലർന്നപ്പോൾ എല്ലാവരും എതിരായി, ഫോൺബന്ധംപോലും വിച്ഛേദിച്ചു

SHARE THIS ON

കണ്ണൂർ: എ.ഡി.എമ്മിനെതിരേ അഴിമതിയാരോപിച്ച യോഗത്തിനുശേഷം അഭിനന്ദിച്ച് കളക്ടറേറ്റിലെ ജീവനക്കാരടക്കം ഒട്ടേറെപ്പേർ രാത്രി ഫോൺവിളികളും സന്ദേശങ്ങളുമായി എത്തിയിരുന്നെന്ന് ദിവ്യ. അഴിമതിക്കെതിരേ ധീരമായ നിലപാടെടുത്തെന്നും പലരും പറഞ്ഞിരുന്നതായി ദിവ്യ അന്വേഷണ സംഘത്തോട്‌ വെളിപ്പെടുത്തി.

എന്നാൽ, രാവിലെ എ.ഡി.എം. മരിച്ചതോടെ അവരൊക്കെ നേരെ എതിരായി. ചിലർ രാക്ഷസിയെന്നു വിളിച്ച് ആക്ഷേപിച്ചു. മറ്റു ചിലർ‌ ഫോൺബന്ധം വിച്ഛേദിച്ചു. ഇങ്ങനെ ഒട്ടേറെ അനുഭവങ്ങൾ നേരിട്ടതായി ദിവ്യ മൊഴി നൽകി.

ചോദ്യങ്ങൾക്കുമുന്നിൽ പതറി ദിവ്യ

കണ്ണൂർ: കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അന്വേഷണസംഘം ചോദ്യംചെയ്തത്‌ മൂന്നുമണിക്കൂറോളം. ചോദ്യങ്ങൾക്ക് ആദ്യമൊക്കെ ധൈര്യപൂർവം മറുപടി നൽകിയെങ്കിലും പിന്നീട് പല ചോദ്യങ്ങളുടെമുന്നിലും പതറി. നവീൻ ബാബു മരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. വിഷമമുണ്ട്. രണ്ടുദിവസത്തിനുള്ളിൽ കാണാമെന്നു പറഞ്ഞത് ഭീഷണിയുടെ സ്വരത്തിലായിരുന്നില്ല. ചില തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്.

പമ്പിന് എതിർപ്പില്ലാരേഖ നൽകാൻ എ.ഡി.എം. പണം വാങ്ങിച്ചു. അക്കാര്യം പ്രശാന്തൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.എമ്മിനോട് ചോദിച്ചത്. എന്നാൽ, പണം വാങ്ങിയെന്ന് എങ്ങനെ അറിയാമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. പമ്പിന് എതിർപ്പില്ലാരേഖ നൽകുന്നതിൽ വലിയ താത്പര്യം എടുക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ടായില്ല. കളക്ടറെ വിളിച്ചിരുന്നു. യോഗത്തിൽ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു. യോഗാധ്യക്ഷയുടെ സമ്മതപ്രകാരമാണ് സംസാരിച്ചത്. ചാനൽ വീഡിയോ ഗ്രാഫറെ വിളിച്ചു എന്നീ കാര്യങ്ങൾ സമ്മതിച്ചു.

കേരളം ഉറ്റുനോക്കിയ 15 ദിവസം

• ഒക്ടോബർ 14- വൈകീട്ട് 4.00 കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാൾ. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ ക്ഷണിക്കാതെ എത്തുന്നു. കളക്ടർ അരുൺ കെ. വിജയന്റെ സാന്നിധ്യത്തിൽ നവീൻ ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിക്കുന്നു. ചെങ്ങളായിയിലെ പെട്രോൾ പമ്പിന് എതിർപ്പില്ലാരേഖ നൽകിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് ആക്ഷേപം.


• 5.45; യോഗത്തിനുശേഷം അവസാനഫയലുകൾ ഒപ്പിട്ട് നവീൻ ബാബു സ്വദേശമായ പത്തനംതിട്ടയിലേക്ക് പോകാനായി ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്‌റ്റേഷനിലേക്ക്.

• 6.10; റെയിൽവേ സ്റ്റേഷനടുത്ത് മുനീശ്വരൻ കോവിലിനു സമീപം ഇറങ്ങി ഡ്രൈവറെ പറഞ്ഞയക്കുന്നു.

• ഒക്ടോബർ 15- രാവിലെ 7.15.; പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ചനിലയിൽ നവീൻ ബാബുവിനെ കണ്ടെത്തുന്നു.

• 10.00; അസ്വാഭാവിക മരണത്തിന് കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർചെയ്തു. പെട്രോൾ പമ്പിന് അപേക്ഷിച്ച ടി.വി. പ്രശാന്തന്റെ മുഖ്യമന്ത്രിക്ക് നൽകിയതായുള്ള പരാതി പുറത്തുവരുന്നു. ഒക്ടോബർ ആറിന് ക്വാർട്ടേഴ്‌സിൽവെച്ച് താൻ 98,500 രൂപ നവീൻ ബാബുവിന് കൈക്കൂലിനൽകിയെന്ന് പറയുന്നു. നവീൻ ബാബുവിന്റെ സഹോദരൻ അഡ്വ. കെ. പ്രവീൺ ബാബു കണ്ണൂർ ടൗൺ പോലീസിൽ പരാതിനൽകി.

• ഒക്ടോബർ 16- ദിവ്യയെ ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റാൻ ആലോചന. പോലീസ് പത്തനംതിട്ടയിലേക്ക്.

• ഒക്ടോബർ 17- ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ദിവ്യയുടെപേരിൽ പോലീസ് കേസെടുത്തു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് യോഗം ദിവ്യയെ മാറ്റി കെ.കെ. രത്നകുമാരിയെ ജില്ലാപഞ്ചായത്ത് അധ്യക്ഷയാക്കാൻ തീരുമാനിച്ചു. ദിവ്യ രാജിസന്നദ്ധത അറിയിച്ച് ജില്ലാ സെക്രട്ടറി എം.വി. ജയരാജന് കത്ത് കൈമാറി.

• ഒക്ടോബർ 18- തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ. യോഗത്തിന് കളക്ടർ ക്ഷണിച്ചതായി ജാമ്യാപേക്ഷയിൽ പരാമർശം.

• ഒക്ടോബർ 19- ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ അരുൺ കെ. വിജയൻ മാധ്യമങ്ങളോട്

• ഒക്ടോബർ 2-0 ദിവ്യ ഒളിവിൽത്തന്നെ.

• ഒക്ടോബർ 22- എ.ഡി.എമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. ‘അന്വേഷണം ശരിയായ രീതിയിൽ നടക്കും. അന്വേഷണത്തിൽ ഇടപെടില്ല’.

• ഒക്ടോബർ 24- ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വാദം കേട്ടു. ഹർജി വിധിപറയാൻ 29-ലേക്ക് മാറ്റി.

• ഒക്ടോബർ 25- കേസ് അന്വേഷിക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം.

• ഒക്ടോബർ 26- കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരനായ ടി.വി. പ്രശാന്തനെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ്‌ ചെയ്തു.

• ഒക്ടോബർ 28- ദിവ്യ രാജിെവച്ചതിനുശേഷമുള്ള ആദ്യ ഭരണസമിതി യോഗം. ദിവ്യയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. അംഗങ്ങളുടെ ബഹളം.

• ഒക്ടോബർ 29- രാവിലെ 11 മണി ദിവ്യക്ക്‌ മുൻകൂർജാമ്യം നിഷേധിച്ച് തലശ്ശേരി സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദിന്റെ വിധി.

• ഉച്ചയ്ക്ക് മൂന്നുമണി; ദിവ്യ കീഴടങ്ങുന്നു, വനിതാ ജയിലിൽ റിമാന്റിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!