പതഞ്ജലി മുളകുപൊടിയില്‍ മായം : ഉപഭോക്താക്കളോട് മുളക് പൊടി തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ട് പതഞ്ജലി

ന്യുഡല്‍ഹി: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പതഞ്ജലിയുടെ മുളക്പൊടി വിപണികളില്‍ നിന്ന് തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് നിർദ്ദേശം.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശോധനയില്‍ കീടനാശിനി അവശിഷ്ടത്തിന്റെ അമിത സാന്നിധ്യം കണ്ടതിനെതുടർന്നാണ് നടപടി. AJD2400012 എന്ന ബാച്ചിന്റെ മുഴുവൻ ഉത്പന്നങ്ങളുമാണ് നിലവില്‍ തിരിച്ചുവിളിച്ചിരിക്കുന്നത്.
പായ്ക്ക് ചെയ്ത നാല് ടണ്‍ ചുവന്ന മുളകുപൊടിയാണ് തിരിച്ചുവിളിച്ചത്. ഉല്‍പ്പന്നത്തിന്റെ സാമ്ബിള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനികളുടെ അവശിഷ്ടത്തിന്റെ അളവ് അനുവദനീയമായതില്‍ കൂടുതല്‍ കണ്ടെത്തിയതിനെതുടർന്നാണ് നടപടി.
മുളകുപൊടി വിതരണം ചെയ്തവരെ അറിയിക്കാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനായി പരസ്യങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും കമ്ബനി സിഇഒ സഞ്ജീവ് അസ്താന പറഞ്ഞു. ഉല്‍പ്പന്നം വാങ്ങിയ സ്ഥലത്ത് തിരികെ നല്‍കാനും മുഴുവൻ റീ ഫണ്ടും അവകാശപ്പെടാനും അദ്ദേഹം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
1986-ല്‍ സ്ഥാപിതമായ ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദ ഗ്രൂപ്പ് സ്ഥാപനമായ പതഞ്ജലി ഫുഡ്‌സ് ഇന്ത്യയിലെ മുൻനിര എഫ്‌എംസിജിയില്‍ ഒന്നാണ്. 2024-25 സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 8,198.52 കോടി രൂപയാണ് കമ്ബനി വരുമാനം. കഴിഞ്ഞ കൊല്ലം 7,845.79 കോടി രൂപയായിരുന്നു.

