KSDLIVENEWS

Real news for everyone

കൂട്ടക്കുരുതിയിൽ വിതുമ്പി ലോകം; ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 പിന്നിട്ടു

SHARE THIS ON

ഗാസ: ഹമാസുമായി ഇസ്രയേൽ ആരംഭിച്ച യുദ്ധം 18–ാം മാസത്തിലേക്ക് കടക്കുന്നതിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 പിന്നിട്ടു. ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം അരലക്ഷത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. രണ്ടു മാസത്തെ വെടിനിർത്തലിനു ശേഷം ഗാസയിൽ വ്യാപകമായ രീതിയിൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയിരുന്നു. ഇതോടെയാണ് മരണസംഖ്യ 50,000 പിന്നിട്ടത്.
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 പേർ കൂടി മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 50,021 ആയി ഉയർന്നു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യഥാർഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കാമെന്നാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് ആളുകളുടെ മൃതദേഹങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ ഉണ്ടെന്നാണ് കരുതുന്നത്.

2023 ഒക്ടോബർ 7ന് ആണ് ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം ആരംഭിച്ചത്. തെക്കൻ ഇസ്രയേലിൽ ഹമാസ് സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെട്ടിരുന്നു. 251 പേരെയാണ് ഹമാസ് അന്ന് ബന്ദികളാക്കിയത്. 2025 ജനുവരി 18ന് വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും കഴിഞ്ഞ ആഴ്ച ഇസ്രയേൽ വീണ്ടും ആക്രമണം ആരംഭിക്കുകയായിരുന്നു. ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ഇസ്രയേൽ സൈനികരുടെ സാന്നിധ്യം തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ജനങ്ങളെ ഒഴിപ്പിക്കുന്നതിനൊപ്പം ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാനും ഇസ്രയേൽ തീരുമാനിച്ചിട്ടുണ്ട്. ഗാസയിലെ രണ്ടു ദശലക്ഷത്തിലധികം വരുന്ന ജനസംഖ്യയിൽ ഭൂരിഭാഗം പേർക്കും സ്വന്തം വീടുകളിൽനിന്നു പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!