ഖാംനഇ ഈസി ടാര്‍ഗറ്റ്: ഒളിച്ചിരിക്കുന്നത് എവിടെ എന്നറിയാം; ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഒളിച്ചിരിക്കുന്നത് എവിടെ എന്നറിയാമെന്നും അദ്ദേഹം ഒരു ഈസി ടാർഗറ്റ് ആണെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
പരമോന്നത നേതാവ് എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അദ്ദേഹം ഈസി ടാര്‍ഗറ്റാണ്. പക്ഷേ അവിടെ സുരക്ഷിതനാണ് – ഞങ്ങൾ അദ്ദേഹത്തെ പുറത്താക്കാൻ പോകുന്നില്ല (കൊല്ലുക!), കുറഞ്ഞത് ഇപ്പോഴെങ്കിലും. പക്ഷേ സാധാരണക്കാർക്കോ അമേരിക്കൻ സൈനികർക്കോ നേരെ മിസൈലുകൾ തൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു.” ട്രംപ് പറഞ്ഞു.
അതേസമയം യുഎസ് നേരിട്ട് യുദ്ധത്തിൽ പങ്കാളിയാകുമോ എന്ന ആശങ്കയും ശക്തമായി. തെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിയണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഇറാനുമായി ഒരു കരാറിന് ഒരുങ്ങുകയാണെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനിൽ വെടിനിർത്തൽ മാത്രമല്ല, ആണവ നിരായുധീകരണവും നടക്കണമെന്നും യുഎസ് പ്രസിഡന്‍റ് പറഞ്ഞിരുന്നു .ആണവായുധം ഇറാന് ലഭിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ആവശ്യമെങ്കിൽ യുഎസ് വൈസ് പ്രസിഡന്‍റ് പശ്ചിമേഷ്യൻ ദൂതനും ഇറാനുമായി ചർച്ച നടത്തും. കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിക്ക് ശേഷം മടങ്ങുമ്പോൾ എയർഫോഴ്സ് വണിൽ വച്ചായിരുന്നു ട്രംപിന്‍റെ പ്രതികരണം.

