KSDLIVENEWS

Real news for everyone

ഇറാനെതിരെ അമേരിക്ക യുദ്ധത്തിന് തയ്യാറെടുക്കുന്നോ: പറന്നുയർന്ന് യുഎസിന്റെ ഡൂംസ്ഡേ പ്ലെയിൻ

SHARE THIS ON

വാഷിങ്ടൺ: ഇറാനെതിരെ സാധ്യമായ നടപടികൾക്ക് അമേരിക്ക നീങ്ങുന്നതുമായി ബന്ധപ്പെട്ട വാർത്തകൾക്കിടിയിൽ ലൂസിയാനയിലെ ബാർക്‌സ്‌ഡെയ്ൽ വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന് യുഎസ് സൈനിക വിമാനമായ ‘ഡൂംസ്ഡേ പ്ലെയിൻ’. ആണവ ആക്രമണത്തെ അതിജീവിക്കാൻ കഴിയുന്ന E-4B നൈറ്റ് വാച്ച് എന്നറിയപ്പെടുന്ന വിമാനം നാല് മണിക്കൂറിലധികം ആകാശ നിരീക്ഷണം നടത്തിയതിനുശേഷം മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ ലാൻഡ് ചെയ്തു.

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനിടയിലുള്ള യുഎസ് നീക്കം വലിയ തോതിലുള്ള ഒരു ആക്രമണത്തിനുള്ള അമേരിക്കൻ തയ്യാറെടുപ്പ് വെളിപ്പെടുത്തുന്നതാണെന്നതാണെന്നാണ് വിലയിരുത്തൽ. ഇതോടെ മിഡിൽ ഈസ്റ്റിൽ ആശങ്ക വർധിച്ചിരിക്കുകയാണ്. ‘ഫ്ലയിങ് പെന്റഗൺ’ എന്നും അറിയപ്പെടുന്ന E-4B നൈറ്റ് വാച്ച് ആണവ ആക്രമണ സമയത്ത് പ്രതിരോധത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത യുഎസിന്റെ നിർണായക വിമാനമാണ്. ‘ORDER6’ എന്ന പതിവ് കോൾസൈന് പകരം ‘ORDER01’ എന്ന പുതിയ കോൾസൈൻ ഉപയോഗിച്ചതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ഒരു ആണവ ആക്രമണം ഉണ്ടാവുകയാണെങ്കിൽ അമേരിക്കൻ സൈന്യത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായി പ്രവർത്തിക്കാൻ E-4B നൈറ്റ് വാച്ച് വിമാനത്തിന് സാധിക്കും. ബ്രീഫിങ് റൂം, കോൺഫറൻസ് റൂം, ആശയവിനിമയ മേഖല, വിശ്രമത്തിനായി 18 ബങ്കുകൾ എന്നിവയുൾപ്പെടെ മൂന്ന് ഡെക്കുകളാണ് വിമാനത്തിലുള്ളത്. പറന്നുകൊണ്ടിരിക്കുമ്പോൾ ഇന്ധനം നിറയ്ക്കാനുള്ള ശേഷിയുള്ളതിനാൽ 35 മണിക്കൂറിലധികം സമയം ലാൻഡിങ് നടത്താതെ ഈ വിമാനത്തിന് വായുവിൽ തുടരാൻ സാധിക്കും.

പരിശീലനത്തിന്റെ ഭാഗമായി E-4B നൈറ്റ് വാച്ച് ഇടയ്ക്ക് പറക്കൽ നടത്താറുണ്ടെങ്കിലും ഇസ്രയേൽ ഇറാൻ സംഘർഷങ്ങൾക്കിടയിലെ നടപടികൾ ഇറാനെതിരായ യുഎസ് നീക്കത്തിനുള്ള സാധ്യതയായാണ് വിലയിരുത്തപ്പെടുന്നത്. ഇറാനെ ആക്രമിക്കാനുള്ള പദ്ധതികൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയതും ഇതിന്റെ സൂചനയാണ്. എന്നാൽ, ഇറാന് നേരേ ആക്രമണം നടത്തണോ എന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യുഎസ് മാധ്യമമായ സിബിഎസ് റിപ്പോർട്ട് ചെയ്തു.

ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ട്രംപിന്റെ ആവശ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി തള്ളിക്കളഞ്ഞു. ഇറാനിയൻ ജനത കീഴടങ്ങില്ലെന്നും യുഎസ് ഏതെങ്കിലും രീതിയിൽ സൈനിക ഇടപെടൽ നടത്തിയാൽ അതിന് വലിയ വില നൽകേണ്ടിവരുമെന്നും ഖമീനി മുന്നറിയിപ്പ് നൽകി. എന്നാൽ, ‘ഗുഡ് ലക്ക്’ എന്നുപറഞ്ഞ് ട്രംപ് ഇതിനെ തള്ളിക്കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!