സൈബര്‍ പൊലീസിന്റെ സ്പെഷ്യല്‍ ഡ്രൈവ്: 18,653 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു; 286 അറസ്റ്റ്

കോരളത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളെയും ഉള്‍പ്പെടുത്തി കേരള പൊലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 286 പേരെ വിവിധ കുറ്റകൃത്യങ്ങളിലായി അറസ്റ്റ് ചെയ്തു.
6.5 കോടി രൂപ പരാതിക്കാർക്ക് തിരികെ ലഭ്യമാക്കി. 2025 ജനുവരി മുതല്‍ മാർച്ച് വരെ കേരളത്തില്‍ ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ടത് 9539 പരാതികളാണ്.
ഇതിലൂടെ നഷ്ട്ടപ്പെട്ട തുകയില്‍ 26.26 കോടി രൂപ പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ബാങ്കുകളില്‍ തടഞ്ഞുവയ്ക്കുവാനും സാധിച്ചിട്ടുണ്ട്. കോടതി നടപടികള്‍ പൂർത്തിയാകുന്ന മുറയ്ക്ക് ഈ തുക പരാതിക്കാർക്ക് തിരികെ ലഭ്യമാകുന്നതുമാണ്. ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പിന് ഉപയോഗിച്ച 61,361 ബാങ്ക് അക്കൗണ്ടുകള്‍, 18,653 സിം കാർഡുകള്‍, 59,218 മൊബൈല്‍ / ഐ.എം.ഇ.ഐ കള്‍ എന്നിവ മരവിപ്പിക്കാനും സൈബർ ഡിവിഷന്റെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്.
ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പിന് ഇരയായാല്‍ പണം നഷ്ടപ്പെട്ട സമയം മുതല്‍ ഒരു മണിക്കൂറിനകം (GOLDEN HOUR) പരാതി റിപ്പോർട്ട് ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട തുക പൂർണ്ണമായും തിരികെ ലഭിക്കുന്നതാണ്. ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്ബറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതികള്‍ രജിസ്റ്റർ ചെയ്യാവുന്നതാണ്.