നായക്‌സ് റോഡ്-എം ജി റോഡ് ജംഗ്ഷന്‍ ഗതാഗത തടസ്സം ഒഴിവാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം: വ്യാപാരി വ്യവസായി ഏകോപന സമിതി

കാസർകോട്: നായക്‌സ് റോഡ് കേരള ബാങ്ക് പരിസരം മുതൽ പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷൻ വരെയുള്ള തുടർച്ചയായ ട്രാഫിക് തടസ്സവും റോഡിന്റെ ശോചനീയതയും ഉടൻ പരിഹരിക്കണമെന്നു മെർച്ചൻ്റ്സ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന കോൺക്രീറ്റ് റോഡ് കുടിവെള്ള പദ്ധതിയുടെ പേരുപറഞ്ഞു പൊളിച്ചു മറിച്ച ശേഷം മേൽഭാഗം മണ്ണിട്ടുറപ്പിക്കാതെ ഉപേക്ഷിച്ചതിനാലാണ് റോഡിന്റെ ഒരു ഭാഗം മുഴുവൻ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം പുതിയ ബസ്* സ്റ്റാൻ്റിൽ നിന്നു കാഞ്ഞങ്ങാട്ടു ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കറന്തക്കാട്ടു നിന്നു ബാങ്ക് റോഡ്- നായക്‌സ് റോഡിലൂടെ പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനിലേക്കു പോകുന്നതും ഗതാഗത തടസ്സം സ്ഥായിയാക്കുന്നു. പൊട്ടിപ്പൊളിച്ചിരിക്കുന്ന റോഡ് പൂർവ്വ സ്ഥിതിയിലാക്കുകയും റോഡിന്റെ വീതി കൂട്ടി ഗതാഗതം സുഗമമാക്കുകയും ചെയ്‌തില്ലെങ്കിൽ മർച്ചന്റ്സ് അസോസിയേഷൻ ശക്തമായ സമരത്തിനു നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിച്ചു. ജില്ലാ പ്രസിഡൻ്റ് അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്‌തു. പഴയ ബസ്സ്റ്റാന്റ് പരിസരത്തെ തെരുവുകച്ചവടക്കാരെ ഒഴിവാക്കണമെന്നു യോഗം ആവശ്യമുന്നയിച്ചു. ഇക്കാര്യത്തിൽ അധികൃതർ നടത്തുന്ന ഉരുണ്ടുകളി ബാഹ്യസമ്മർദ്ദങ്ങളോടുള്ള വിധേയത്വമാണെന്നു സംശയമുണ്ടാക്കുന്നു-യോഗം ചൂണ്ടിക്കാട്ടി.