വോട്ടിന് വേണ്ടിയാണ് കേന്ദ്രസർക്കാർ പാകിസ്താനെക്കുറിച്ച് പറയുന്നത്: ചൈനയാണ് യഥാർഥ ശത്രു; അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യം കാണിച്ച ധീരതയെ അഭിനന്ദിച്ച് സമാജ്‌വാദി പാർട്ടി(എസ്പി) മേധാവി അഖിലേഷ് യാദവ്. കൂടുതൽ സമയം ലഭിച്ചിരുന്നെങ്കിൽ പാക് അധീന കശ്മീർ സൈന്യം പിടിച്ചെടുക്കുമായിരുന്നുവെന്നും അഖിലേഷ് പറഞ്ഞു.
” വോട്ടുകൾ നേടാൻ വേണ്ടിയാണ് സർക്കാർ പാകിസ്താനെക്കുറിച്ച് സംസാരിക്കുന്നത്, ചൈനയാണ് യഥാർത്ഥ ഭീഷണിയെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. പാർലമെന്റ് സമുച്ചയത്തിന് മുന്നില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂരിലെ സൈന്യത്തിന്റെ ധീരതയെ ഞങ്ങൾ അഭിനന്ദിക്കുന്നു. കൂടുതൽ അവസരം ലഭിച്ചിരുന്നെങ്കിൽ, പാക് അധീന കാശ്മീർ പിടിച്ചെടുക്കാനാകുമായിരുന്നു”- അഖിലേഷ് യാദവ് പറഞ്ഞു. പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ ഭീകരവാദികള്‍ ഇപ്പോഴും ഒളിവിൽ കഴിയുന്നത് എന്തുകൊണ്ടാണെന്ന് സമാജ്‌വാദി പാർട്ടി മേധാവി ചോദിച്ചു.
തീവ്രവാദികൾ എവിടെയാണ് അപ്രത്യക്ഷരായത്?” അദ്ദേഹം ചോദിച്ചു. പാകിസ്ഥാനേക്കാൾ വലിയ ഭീഷണി ചൈനയാണെന്ന് പറഞ്ഞ അദ്ദേഹം, ചൈനയിൽ നിന്നുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള നയം കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ചൈനയിൽ നിന്നുള്ള ഇറക്കുമതി 10 വർഷത്തേക്ക് നിരോധിക്കാൻ സർക്കാർ തീരുമാനിക്കണം.വോട്ട് കിട്ടാന്‍ വേണ്ടിയാണ് അവർ( ബിജെപി സര്‍ക്കാര്‍) പാകിസ്ഥാനെക്കുറിച്ച് സംസാരിക്കുന്നത്, പക്ഷേ യഥാർത്ഥ അപകടം ചൈനയിൽ നിന്നാണ്”- അദ്ദേഹം പറഞ്ഞു.

