മലേഗാവ് സ്‌ഫോടനം: ബി.ജെ.പി മുന്‍ എം.പി പ്രജ്ഞസിംഗ് ഠാക്കൂര്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

മുംബൈ: ബി ജെ പി മുൻ എം പി പ്രഞ്ജസിംഗ് ഠാക്കൂർ, ലഫ്റ്റനൻ്റ് കേണൽ പ്രസാദ് പുരോഹിത് ഉൾപ്പെടെ മലേഗാവ് സ്ഫോടനകേസിലെ മുഴുവൻ പ്രതികളെയും എൻ ഐ എ കോടതി വെറുതെവിട്ടു. 2008 സെപ്‌തംബർ 29ന് നാസിക്കിനു സമീപത്തെ മാലെഗാവിൽ ഉണ്ടായ സ്ഫോടനത്തിൽ ആറുപേരാണ് മരിച്ചത്. നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു. തിരക്കേറിയ മാർക്കറ്റിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചായിരുന്നു സ്ഫോടനം. വർഗീയ സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഫോടനം നടത്തിയതെന്നാണ് എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. തുടക്കത്തിൽ ഭീകര വിരുദ്ധസേന അന്വേഷിച്ച കേസ് 2011ൽ ആണ് എൻ ഐ എ ഏറ്റെടുത്തത്. 323 സാക്ഷികളിൽ 37 പേർ വിചാരണയ്ക്കിടയിൽ കൂറുമാറിയിരുന്നു.

