അമേരിക്കൻ വിസിറ്റിങ് വിസയ്ക്ക് കര്‍ശന നിയന്ത്രണം വരുന്നു; 13 ലക്ഷം വരെ ബോണ്ട് വേണ്ടിവരും

സന്ദര്‍ശക വിസ നിയന്ത്രിക്കാനൊരുങ്ങി അമേരിക്ക. ബിസിനസ്സ്, ടൂറിസ്റ്റ് വിസ അപേക്ഷകര്‍ക്ക് പുതിയ വ്യവസ്ഥകള്‍ ഏർപ്പെടുത്തുകയാണ് യു എസ് വിദേശകാര്യ വകുപ്പ്.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരുടെ രാജ്യങ്ങളില്‍ നിന്നുള്ളവർക്കാണ് നിയന്ത്രണം.
ഈ നിയമം പ്രാബല്യത്തില്‍ വന്നല്‍, അത്തരം രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ 5,000 ഡോളര്‍ മുതല്‍ 15,000 ഡോളര്‍ (ഏകദേശം 13 ലക്ഷത്തിലേറെ രൂപ) വരെ ബോണ്ട് തുക കെട്ടിവയ്‌ക്കേണ്ടി വരും. ഈ പദ്ധതി നടപ്പാക്കാൻ ഒരു വർഷം നീളുന്ന പൈലറ്റ് പ്രോഗ്രാമിന് തുടക്കമിടും.
പദ്ധതി ആരംഭിക്കുന്നതോടെ ബോണ്ട് കെട്ടിവെക്കേണ്ട രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. രേഖകളുടെ സുരക്ഷാ സംവിധാനങ്ങള്‍ ദുര്‍ബലമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും, താമസിക്കാതെ തന്നെ പൗരത്വം നല്‍കുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഈ നിയമം ബാധകമാകും. സന്ദർശകർ വിസാ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ ബോണ്ട് തുക. ട്രംപ് വീണ്ടും അധികാരമേറ്റതോടെ സന്ദർശനം, കുടിയേറ്റം അടക്കമുള്ളവയില്‍ കർശന നിയന്ത്രണങ്ങളാണ് രാജ്യത്ത്.

