വോട്ടര്‍പട്ടികയില്‍ ക്രമക്കേടെന്നാരോപണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. ബിഹാർ വോട്ടർ പട്ടികയിൽ ക്രമേക്കേട് ആരോപിച്ചാണ് മാർച്ച്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. മാർച്ചിന് മുമ്പായി കമ്മീഷൻ ആസ്ഥാനത്തേക്കുള്ള നീക്കം തടയാൻ ട്രാൻസ്പോർട്ട് ഭവന് ചുറ്റും പൊലീസ് നിരവധി ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. എംപിമാരോട് മാർച്ച് അവസാനിപ്പിക്കാൻ പൊലീസ് ഉച്ചഭാഷിണികളിലൂടെ നിർദ്ദേശിച്ചിരുന്നു.
എന്നാൽ അതിന് എംപിമാർ തയ്യാറായില്ല. ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചു. ടിഎംസിയുടെ മഹുവ മൊയ്തു, സമാജ്വാദി പാർട്ടിയുടെ അഖിലേഷ് യാദവ് എന്നിവരുൾപ്പെടെ ചില എംപിമാർ ബാരിക്കേഡുകൾ കയറി. മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മറ്റുള്ളവർ സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുൾപ്പെടെ മുതിർന്ന പ്രതിപക്ഷ എംപിമാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. എംപിമാരെ പിന്നീട് അറസ്റ്റുചെയ്തു നീക്കി. വിയോജിപ്പുകൾ അടിച്ചമർത്താൻ അധികാരികൾ പൊലീസിനെ ഉപയോഗിക്കുന്നതായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.

