വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനും ടേണിങ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനുമായ ചാർളി കിർക്ക് (31) യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു കാമ്പസ് പരിപാടിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ടു.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയായിരുന്ന കിർക്ക്, യുവാക്കളെ ട്രംപിന്റെ രാഷ്ട്രീയ ആശയങ്ങളിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
യൂട്ടായിലെ ഓറമിൽ നടന്ന പരിപാടിയിൽ തോക്ക് അക്രമങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് കിർക്കിന് വെടിയേറ്റത്. വെടിയേൽക്കുന്നതിന് തൊട്ടുമുമ്പ്, ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. “കഴിഞ്ഞ 10 വർഷത്തിനിടെ എത്ര ട്രാൻസ്‌ജെൻഡർ അമേരിക്കക്കാർ കൂട്ട വെടിവെപ്പുകൾ നടത്തിയിട്ടുണ്ട്?” എന്ന ചോദ്യത്തിന്, “അത് ഒരുപാട് കൂടുതലാണ്” എന്നായിരുന്നു കിർക്കിന്റെ മറുപടി.
കിർക്ക് ഇന്ത്യക്കെതിരെയും എച്ച് 1 ബി വീസാ നയങ്ങൾക്കെതിരെയും കടുത്ത നിലപാടുകൾ പ്രചരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ജനപ്രിയ പോഡ്‌കാസ്റ്റുകൾ വലതുപക്ഷ അനുയായികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.”ഏറെ പ്രിയപ്പെട്ട ഒരു വ്യക്തിയെയാണ് നമുക്ക് നഷ്ടമായത്,” ഡോണൾഡ് ട്രംപ് സംഭവത്തോട് പ്രതികരിച്ചു.

