ഗാസ സിറ്റിയിൽ 30 പാർപ്പിടങ്ങൾ കൂടി തകർത്തു: 48 മരണം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേലിൽ

ജറുസലം: ഗാസ സിറ്റിയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും കുടിയൊഴിപ്പിക്കാനായി വീടുകളും കെട്ടിടങ്ങളും നിലംപരിശാക്കുന്നത് ഇസ്രയേൽ സൈന്യം തുടർന്നു. ഇന്നലെ 30 പാർപ്പിടസമുച്ചയങ്ങൾ ബോംബിട്ടു തകർത്തു. 48 പേർ കൊല്ലപ്പെട്ടു.
ഓഗസ്റ്റിനുശേഷം 13,000 അഭയാർഥികൂടാരങ്ങൾക്കുപുറമേ ഗാസ സിറ്റിയിൽ 1,600 പാർപ്പിടകേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തെന്ന് ഗാസ അധികൃതർ പറഞ്ഞു. ഇന്നലെ 2 പലസ്തീൻകാർ പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം 145 കുട്ടികളടക്കം 422 ആയി. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 64,871 പലസ്തീൻകാർ കൊല്ലപ്പെട്ടു.
അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നലെ ഇസ്രയേലിലെത്തി. ബന്ദിമോചനം വേഗത്തിലാക്കുകയാണു ലക്ഷ്യമെന്ന് റൂബിയോ പറഞ്ഞു. വെള്ളിയാഴ്ച ന്യൂയോർക്കിൽ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനിയുമായി ട്രംപും റൂബിയോയും കൂടിക്കാഴ്ച നടത്തിയിരുന്നു. ദോഹയിലെ ഇസ്രയേൽ ആക്രമണം ചർച്ച ചെയ്യാനായി അറബ്–മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി ഇന്നലെ ഖത്തറിൽ ആരംഭിച്ചു.