ഓപ്പറേഷൻ സിന്ദൂറിൽ തകർന്നടിഞ്ഞ് ഭീകരകേന്ദ്രം: അവശിഷ്ടങ്ങൾക്ക് മുന്നിൽനിന്ന് ലഷ്കറെ നേതാവിന്റെ വീഡിയോ

ഇസ്ലാമാബാദ്: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിൽ ഇന്ത്യ നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയിലൂടെ ഭീകരവാദ കേന്ദ്രം തകർന്ന് തരിപ്പണമായെന്ന് സമ്മതിച്ച് ലഷ്കറെ ത്വയ്ബ നേതാവ്. ബഹാവൽപുരിലെ ലഷ്കറെ ത്വയ്ബയുടെ കേന്ദ്രമാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്തത്. ഇക്കാര്യം വ്യക്താമാക്കിക്കൊണ്ടുള്ള വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മുരിദ്കെയിലെ ലഷ്കറെ ത്വയ്ബയുടെ ആസ്ഥാനമായ മർകസ് ത്വയ്ബ ഓപ്പറേഷൻ സിന്ദൂറിൽ തകർന്നുവെന്ന് ചൂണ്ടിക്കാട്ടി ലഷ്കറെ ത്വയ്ബ നേതാവ് തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. ഭീകരവാദ കേന്ദ്രം തകർന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. തകർന്ന കെട്ടിടത്തിന് മുന്നിൽനിന്ന് ഇത് ഇതിലും വലുതായി പണിയുമെന്ന് പറയുന്ന ലഷ്കറെ നേതാവ് കാസിമിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
ഡൽഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളും മുഖ്യ ആസൂത്രകൻ സംഘടനാത്തലവനായ മസൂദ് അസ്ഹറായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന പരാമർശങ്ങൾ ജെയ്ഷെ മുഹമ്മദ് കമാൻഡർ നടത്തിയിരുന്നു. ഡല്‍ഹി, മുംബൈ ആക്രമണങ്ങളില്‍ തങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ പാകിസ്താന് ആവര്‍ത്തിച്ച് നിഷേധിക്കുന്നതിനിടെയാണ് സംഘടനയുടെ മുതിര്‍ന്ന അംഗമായ മസൂദ് ഇല്യാസ് കശ്മീരിയില്‍നിന്ന് ഇത്തരമൊരു സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
മെയ് 7-ന് ഓപ്പറേഷൻ സിന്ദൂറിൽ നശിപ്പിക്കപ്പെട്ട മുരിദ്കെ ഭീകര ക്യാമ്പ് മുമ്പത്തേക്കാൾ വലുതായി പുനർനിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്ന് ലഷ്കറെ ത്വയ്ബ നേതാവ് ഖാസിം അവകാശപ്പെട്ടു. പാകിസ്താനെ പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഫ്പുര ജില്ലയിലെ നഗരത്തിലാണ് മുരിദ്കെ നഗരം സ്ഥിതിചെയ്യുന്നത്.
ആക്രമണത്തിൽ തകർന്ന മുരിദ്കെയിലെ മർകസ് ത്വയ്ബയുടെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ഞാൻ നിൽക്കുന്നത്. ഇത് പുനർനിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മുമ്പത്തേതിനേക്കാൾ വലുതായി ഇവ പുനർ നിർമ്മിക്കും, നിർമ്മാണത്തിലിരിക്കുന്ന ഒരു സ്ഥലത്തിന് മുമ്പിൽ വെച്ച് ഖാസിം പറയുന്നതിന്റെ വീഡിയോ എക്സിൽ പ്രചരിക്കുന്നുണ്ട്.
തകർക്കപ്പെട്ട മർകസ് ത്വയ്ബയിൽ നിരവധി ഭീകരവാദികൾ വിജയകരമായി പരിശീലനം നേടിയെന്നും ഖാസിം സമ്മതിക്കുന്നുണ്ട്. അതേസമയം, തകർന്ന കെട്ടിടം ഭീകര സംഘടനകൾ ഉപയോഗിച്ചിട്ടില്ലെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്.

