പ്രതിഷേധക്കാർക്കെതിരെ കേസെടുത്താൽ രാജ്യവ്യാപക സമരം പുനരാരംഭിക്കും: സർക്കാറിന് മുന്നറിയിപ്പുമായി സി.ജെ.പി

ന്യൂഡൽഹി: സി ജെ പി (Cockroach Janta Party) പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് കേസ് നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യമൊട്ടാകെ സമരം പുനരാരംഭിക്കുമെന്ന് ഓർമ്മപ്പെടുത്തി പാർട്ടി വക്താക്കൾ രംഗത്തെത്തി. പേപ്പർ ചോർച്ചയ്ക്കെതിരെ (Paper Leak) ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായെന്ന പരാതികളിൽ സുപ്രീം കോടതി (Supreme Court) പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലെയാണ് ഡൽഹിയിലും ബി ജെ പി ഭരണ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കാൻ തയ്യാറാണെന്ന് സി ജെ പി അറിയിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ നിർണ്ണായക ഉത്തരവ് നൽകിയത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ബലപ്രയോഗം പാടില്ലെന്നും, മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്ത (Criminal Antecedents) തടവുകാരെ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ നേരത്തെ രജിസ്റ്റർ ചെയ്ത എഫ് ഐ ആറുകളുമായി (FIR) അന്വേഷണ ഏജൻസികൾക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എഫ് ഐ ആറുകൾ പിൻവലിക്കുമെന്നും പ്രതിഷേധക്കാർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്നും സർക്കാർ നൽകിയ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് സി ജെ പി വക്താവ് സൗരവ് ദാസ് പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാരെ സർക്കാർ പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സമരം നിർത്തിവെക്കാൻ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ യുവാക്കൾ വീണ്ടും തെരുവിലിറങ്ങുമെന്ന് സി ജെ പി വക്താക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നത്.

