നേവിയുടെ ഇടപെടലിന് മുഖ്യമന്ത്രി എന്തിന് ബിജെപി നേതാവിന്റെ സഹായം തേടി; വിമര്‍ശനവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെ സംസ്ഥാനത്തെ മന്ത്രി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ സഹായം തേടിയതില്‍ വിമർശനവുമായി ബേപ്പൂര്‍ എംഎല്‍എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോടെ മന്ത്രി എന്തിനാണ് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിനോട് നേവിയുടെ സഹായം അഭ്യര്‍ഥിച്ചതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞ 10 വര്‍ഷം ഇത്തരം ഘട്ടങ്ങളില്‍ നേവി സംസ്ഥാന സര്‍ക്കാരിനെ മധ്യവര്ത്തികളൊന്നുമില്ലാതെ സഹായിക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ നേവി സഹായം സംസ്ഥാനത്തിന്റെ അവകാശമാണ്. ഏതെങ്കിലും ബിജെപി നേതാവ് കേരളത്തിലെ ജനങ്ങള്‍ക്ക് നല്കുന്ന ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ അറിവോടെ മന്ത്രി തന്നെ വിളിച്ചുവെന്ന് വെളിപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…
കടലില്‍ കാണാതായ മത്സ്യബന്ധന തൊഴിലാളി ജോണ്‍ മത്യാസിന്റെ തിരുവനന്തപുരം പുല്ലുവിളയിലെ വീട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് സന്ദര്‍ശിച്ചിരുന്നു.ജോണിന്റെ കുടുംബം പ്രതിപക്ഷനേതാവിനോട് ഒരുപാട് പരാതികള്‍ പറഞ്ഞു.അതെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും എന്ന് സഖാവ്കുടുംബത്തോട് പറഞ്ഞു.പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്പില് സഖാവ് പിണറായി ഉയര്‍ത്തിയ വിഷയം രാഷ്ട്രീയമായി വളരെ ഗൗരവമുള്ളതാണ്.’മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോടെ മന്ത്രി എന്തിനാണ് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിനോട് നേവിയുടെ സഹായം അഭ്യര്‍ഥിച്ചതെന്ന് മനസിലാകുന്നില്ല’ഈ വിഷയം ചര്‍ച്ചക്ക് വിധേയമാക്കേണ്ടതാണ്.കഴിഞ്ഞ 10 വര്‍ഷം ഇത്തരം ഘട്ടങ്ങളില്‍ നേവി സംസ്ഥാന സര്‍ക്കാരിനെ മധ്യവര്ത്തികളൊന്നുമില്ലാതെ സഹായിക്കാറുണ്ട്.ഇത്തരം ഘട്ടങ്ങളില്‍ നേവി സഹായം സംസ്ഥാനത്തിന്റെ അവകാശമാണ്.ഏതെങ്കിലും ബിജെപി നേതാവ് കേരളത്തിലെ ജനങ്ങള്‍ക്ക് നല്കുന്ന ഔദാര്യമല്ല.പിന്നെയെന്തിന് ബിജെപി നേതാവിന്റെ സഹായം നേവി ഇടപെടലിന് വേണ്ടി മുഖ്യമന്ത്രി ആവശ്യപ്പെട്ടു ?ബിജെപി ശുപാര്‍ശ ചെയ്തില്ലെങ്കില്‍ ഇത് വരെ ലഭിച്ചത് പോലെ നേവി സഹായം സംസ്ഥാനത്തിന് ലഭിക്കില്ലേ ?ഇതിനൊന്നും മുഖ്യമന്ത്രിക്ക് മറുപടിയുണ്ടാകില്ല. പക്ഷേ, കേരളത്തിലെ സര്‍ക്കാരും ബിജെപിയും തമ്മിലുള്ള മാനസിക അടുപ്പം ഇതിലൂടെകൂടുതല്‍ കൂടുതല്‍ വ്യക്തമാകുന്നു.

