KSDLIVENEWS

Real news for everyone

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. നടപടികള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലും കായിക വകുപ്പ് റിപ്പോര്‍ട്ടിലും ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ആ ചാനലിന്റെ സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല. ആ ചാനലില്‍ തന്നെയാണ് റെയ്ഡിന്റെ വാര്‍ത്ത കണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. (cm vd satheesan on raid in reporter channel)

ഒരു മാധ്യമസ്ഥാപനത്തിനെതിരെ നടത്തുന്ന അന്വേഷണത്തെ പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ച് കണ്ടു. എന്നാല്‍ പിണറായി ഭരിച്ചിരുന്ന കാലത്ത് നിരവധി മാധ്യമങ്ങളില്‍ പൊലീസ് എത്തിയിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വാറണ്ടോട് കൂടി തീര്‍ത്തും നിയമപരമായി തന്നെയാണ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശേരി ഓഫിസില്‍ പരിശോധന നടത്തിയത്. പരിശോധന മണിക്കൂറുകളോളം നീണ്ടു. പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ചാനല്‍ ഓഫിസിലേക്ക് എത്തിയിരുന്നു. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയും ബന്ധപ്പെട്ട നടപടികളും നടത്തിയത്. മെസിയെ എത്തിക്കാമെന്ന് പറഞ്ഞ സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ വീടും മറ്റ് ഓഫിസുകളുള്ള വയനാട്ടിലും ഇതേ സമയത്ത് തന്നെ മറ്റൊരു സംഘവും പരിശോധനകള്‍ നടത്തിയിരുന്നു.

error: Content is protected !!