മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന് കൂടുതൽ കുരുക്ക്, നിയമവിരുദ്ധമായി ആര് പ്രവർത്തിച്ചാലും നടപടിയുണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസിലെ എസ്ഐടി റെയ്ഡിൽ ആന്റോ അഗസ്റ്റിന് കൂടുതൽ കുരുക്ക്. റിപ്പോർട്ടർ ചാനൽ ആസ്ഥാനത്തുനിന്ന് കൈവശം സൂക്ഷിക്കാവുന്നതിലധികം ഡോളറും മെമ്മറി കാർഡും രേഖകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ വിശദമായി പരിശോധിച്ച് ശേഷം തുടർനടപടിക്ക് നീക്കം. പരിശോധന നീണ്ടത് 21 മണിക്കൂർ. കേസിലെ ഒന്നാംപ്രതി ആന്റോ അഗസ്റ്റിനെ ഉടൻ വിശദമായി ചോദ്യം ചെയ്യും. വഞ്ചന ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കളമശ്ശേരി പോലീസ് കേസടുത്തത്.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിലും അന്വേഷണം ശക്തം. അതിനിടെ പൊലീസ് മടങ്ങിയതിന് തൊട്ടുപിന്നാലെ, വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം കളമശേരി ആർബിസി ആസ്ഥാനത്തെത്തി. എഫ്ഐആർ ഇല്ലാതെ അറസ്റ്റിന് സമ്മതിക്കില്ലെന്ന് ആന്റോ അഗസ്റ്റിൻ നിലപാട് എടുത്തതോടെ നാടകീയ രംഗങ്ങൾ. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആന്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
അതേസമയം നിയമവിരുദ്ധമായി ആര് പ്രവർത്തിച്ചാലും നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. റെയ്ഡ് നടത്തുന്നതിനെക്കുറിച്ച് താൻ അറിയേണ്ട ആവശ്യമില്ലെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം മാധ്യമങ്ങൾക്കെതിരായ വേട്ടയാടൽ അടിയന്തരാവസ്ഥയ്ക്ക് തുല്യമായിരുന്നു. കഴിഞ്ഞ പത്തുവർഷം മാധ്യമങ്ങൾക്കെതിരെ സർക്കാർ പ്രവർത്തിച്ചപ്പോൾ ആരും മിണ്ടിയില്ലെന്നും അപ്പോൾ ആർക്കും പ്രശ്നമുണ്ടായിരുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. എസ്.ഐ.ടി പ്രവർത്തിച്ചത് നിയമാനുസൃതമാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

