കോവിഡ് വാക്സീൻ ആദ്യബാച്ച് ഡിസംബർ അവസാനത്തോടെ ഡൽഹിയിലെത്തും

ന്യൂഡല്‍ഹി: കോവിഡ് വാക്‌സീന്‍ ആദ്യ ബാച്ച് ഡിസംബര്‍ അവസനത്തോടെ ഡല്‍ഹിയിലെത്തും. ഡിസംബര്‍ 28 ന് വാക്‌സീന്‍ ഡല്‍ഹിയിലെത്തുമാണ് പ്രതീക്ഷിക്കുന്നത്. ആരേഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സീന്‍ നല്‍കുന്നത് സംബന്ധിച്ച് പരിശീലനം ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ ദിവസ പരിശീലനവും നല്‍കുന്നുണ്ട്.
എന്നാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് എന്ന് വാക്‌സീന്‍ നല്‍കി തുടങ്ങുമെന്നതിനെ സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സീന്‍ നല്‍കുക. വാക്‌സീന്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി 609 ഇടങ്ങളാണ് ഡല്‍ഹി സര്‍ക്കാര്‍ സജ്ജമാക്കിയിരിക്കുന്നത്
ലോക്‌നായക്, കസ്തൂര്‍ബ, ജിടിബി ആശുപത്രികള്‍, ബാബസാഹേബ് അംബേദ്കര്‍ ആശുപത്രി, മൊഹല്ല ക്ലിനിക് എന്നിവിടങ്ങളില്‍ വാക്‌സീന്‍ സംഭരണത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സീന്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യമുള്ളത്.
ഡല്‍ഹി വിമാനത്താവളത്തില്‍ 27 ലക്ഷം വാക്‌സീനുകള്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് ഡല്‍ഹി വിമാനത്താവള സിഇഒ വൈദേഹ് ജയ്പുരിയാര്‍ പറഞ്ഞു. ഡല്‍ഹി വിമാനത്താവളത്തിലെ രണ്ട് കാര്‍ഗോ ടെര്‍മിനലുകള്‍ വാക്‌സീന്‍ സൂക്ഷിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ മൂന്ന് ഡോക്ടര്‍മാരെ വാക്‌സിനേറ്റിങ് ഓഫീസര്‍മാരായി തിരഞ്ഞെടുത്തിട്ടുണ്ട്. കൂടുതല്‍ വാക്‌സിനേറ്റിങ് ഓഫീസര്‍മാര്‍ക്ക് ഈ ഡോക്ടര്‍മാര്‍ പരിശീലനം നല്‍കും. പിന്നീട് ജില്ലാ തലത്തിലെ ആരേഗ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കും.