നടപടി ഭരണഘടനാ വിരുദ്ധം; കടുത്തപ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പുതിയ കാർഷിക നിയമങ്ങൾ തള്ളിക്കളയാനുള്ള പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയിൽ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി കത്തെഴുതി.
പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭയുടെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളിയിരുന്നു. ബുധനാഴ്ചയാണ് പ്രത്യേക നിയമസഭ സമ്മേളനം കൂടാനിരുന്നത്. എന്നാൽ ഗവർണർ അനുമതി നിഷേധിച്ചതോടെ ബുധനാഴ്ച പ്രത്യേക നിയമസഭ സമ്മേളനം നടക്കില്ല.
പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനുള്ള അടിയന്തരസാഹചര്യമില്ല എന്ന ഗവർണറുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം വളർന്നത് അടുത്തദിവസങ്ങളിലാണ്. കേരളത്തിന് കർഷകസമൂഹവും കാർഷികമേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിലെ പ്രധാന പരാമർശങ്ങൾ
- അടിയന്തരസാഹചര്യമില്ല എന്ന വാദം തെറ്റ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം വളർന്നത് അടുത്തദിവസങ്ങളിലാണ്. കേരളത്തിന് കർഷകസമൂഹവും കാർഷികമേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ ഉത്കണ്ഠയുണ്ട്.
- ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുച്ഛേദത്തിനു വിരുദ്ധം. സഭ വിളിക്കാനോ സഭാസമ്മേളനം അവസാനിപ്പിക്കാനോ ഗവർണർക്ക് വിവേചനാധികാരമില്ല.
- രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണു പ്രവർത്തിക്കേണ്ടത്. പഞ്ചാബും ഷംസീർ സിങ്ങും തമ്മിലുള്ള കേസിൽ (1975) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
- സഭയിൽ ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാർശ ചെയ്താൽ അതനുസരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് സർക്കാരിയ കമ്മിഷനും (കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് ശുപാർശ സമർപ്പിച്ച കമ്മിഷൻ) പറഞ്ഞിട്ടുണ്ട്. സഭ വിളിക്കാൻ മന്ത്രിസഭ ശുപാർശചെയ്താൽ അത് നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. കീഴ്വഴക്കങ്ങളും അതുതന്നെയാണ്.