KSDLIVENEWS

Real news for everyone

ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ കേസുകൾ വർദ്ധിക്കുന്നു ;

SHARE THIS ON

കാസർഗോഡ് • ഒന്നര വയസുള്ള കുഞ്ഞിനെ വീട്ടിനടുത്തുള്ള കിണറ്റിൽ എറിഞ്ഞു കൊന്ന മാതാവിനെയാണ് ചൊവ്വാഴ്ച വൈകീട്ട് ബദിയടുക്ക എസ് ഐ അനീഷ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക പെര്‍ള കാട്ടുകുക്കെ പെര്‍താജെയിലെ ശാരദ (25) യെയാണ് അറസ്റ്റ് ചെയ്തത്.
ദമ്പതികളുടെ ഏകമകന്‍ സ്വസ്തിയെയാണ് വീട്ടുകിണറ്റിലെറിഞ്ഞ് കൊന്നത്. ഇക്കഴിഞ്ഞ ഡിസംബർ നാലിന് വെളളിയാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം. കുഞ്ഞിനെ കാണതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർടെം റിപോര്‍ടില്‍ കിണറ്റിലെറിഞ്ഞ് കൊന്നതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാതാവ് ശാരദയെ ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ താനാണ് കൊന്നതെന്ന് ഇവര്‍ സമ്മതിച്ചത്. മജിസ്ട്രേട് മുമ്പാകെ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ പ്രശ്നങ്ങളാണ് കുഞ്ഞിനെ കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി.
അതേ സമയം മറ്റൊരു കേസില്‍ ജനിച്ചയുടനെ ചോരക്കുഞ്ഞിനെ ഇയർഫോണിൻ്റെ വയർ കഴുത്തിൽ മുറുക്കി കൊന്ന സംഭവത്തിലും ഉടൻ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വെളിപ്പെടുത്തി. ചോരക്കുഞ്ഞിനെ ജനിച്ച് മണിക്കൂറുകൾക്കകം കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ മാതാവാണ് പ്രതിയെന്ന് പൊലീസ് ഏറെകുറെ ഉറപ്പിച്ചിട്ടുണ്ട്.
ചെടേക്കാലിലെ ശാഫിയുടെ ഭാര്യ ശാഹിനയുടെ നവജാത ശിശുവിൻ്റെ മൃതദേഹമാണ് ഇക്കഴിഞ്ഞ ഡിസംബർ 16ന് രാവിലെ കിടപ്പ് മുറിയിലെ കട്ടിലിനടിൽ കണ്ടെത്തിയത്. ശാഹിനയെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുവതി പ്രസവിച്ചതായി ഡോക്ടര്‍ അറിയിച്ചിരുന്നു.
എന്നാൽ ശാഹിന ഗർഭിണിയാണെന്ന് സംഭവ ദിവസം വരെ ഭർത്താവിനോ വീട്ടുകാർക്കോ അറിയില്ലായിരുന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്. വയർ കൂടിയിരിക്കുന്നത് കണ്ട് ചോദിച്ചപ്പോൾ ഗ്യാസ് ആണെന്ന് പറഞ്ഞ് ശാഹിന ഒഴിഞ്ഞു മാറുയിരുന്നു എന്നും പറയുന്നു.

രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിലെത്തി മുറി പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ തുണിയിൽ പൊതിഞ്ഞ കുഞ്ഞിൻ്റെ കഴുത്തിൽ ഇയർഫോണിൻ്റെ വയർ മുറുക്കിയ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിൽ ഭര്‍ത്താവ് ശാഫിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുഞ്ഞിൻ്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പോസ്റ്റ്മോർട്ടം നടത്തിയതിലാണ് ചോര കുഞ്ഞിനെ കഴുത്ത് മുറുക്കി കൊന്നതാണെന്ന് വ്യക്തമായത്.
ഇതോടെ കേസ് കൊലക്കുറ്റമാക്കി മാറ്റി കോടതിക്ക് പൊലീസ് റിപോർട് നൽകി. ബദിയടുക്ക എസ് ഐ അനീഷ് അന്വേഷിച്ച കേസ് ബേഡകം സി ഐ ഉത്തംദാസിന് ജില്ലാ പൊലീസ് ചീഫ് കെമാറിയിട്ടുണ്ട്.
ജനിച്ച് മണിക്കൂറുകൾക്കകമാണ് ആരോഗ്യമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. ശാഹിന പ്രസവിച്ച വിവരം വീട്ടുകാരോട് മറച്ചുവെച്ചാണ് പെരുമാറിയതെന്നും ഗര്‍ഭിണിയായ വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും ഭർത്താവിൻ്റെ പരാതിയില്‍ പറയുന്നു.
യുവതിടെ ആദ്യത്തെ ആൺകുഞ്ഞിന് ഒരു വയസും രണ്ട് മാസവും മാത്രമേ പ്രായമായിട്ടുള്ളു. ആദ്യ പ്രസവം നടന്ന് മാസങ്ങൾക്കുള്ളിൽ യുവതി രണ്ടാമതും ഗർഭിണിയായതായാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിൻ്റെ പിതൃത്വത്തിൽ സംശയമൊന്നും പൊലീസ് മൊഴിയെടുത്തപ്പോൾ ഭർത്താവ് ഉന്നയിച്ചിട്ടില്ല.
എറണാകുളത്ത് ഷവർമ മേക്കറായ ഭർത്താവ് ശാഫി ഈ സമയത്തെല്ലാം നാട്ടിലുണ്ടായിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്. അതു കൊണ്ടു തന്നെ കുഞ്ഞിൻ്റെ പിതൃത്വത്തിൽ നിലവിൽ സംശങ്ങളൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
തനിക്ക് രക്തസ്രാവം ഉണ്ടായതല്ലാതെ മറ്റൊന്നും ഓർമ്മയില്ലെന്ന് പറഞ്ഞ് ചോദ്യം ചെയ്യലിൽ സഹകരിക്കാതിരുന്ന ശാഹിന ഇപ്പോൾ കിടപ്പ് മുറിയിൽ തൂക്കിയിട്ടിരുന്ന ഭർത്താവിൻ്റെ ഇയർഫോണാണ് കുഞ്ഞിൻ്റെ കഴുത്തിൽ നിന്നും കണ്ടെത്തിയതെന്നും മറ്റുമുള്ള കാര്യങ്ങൾ സമ്മതിച്ചിട്ടുണ്ട്. കൊലപാതകം ഏറ്റെടുക്കാതെ ഒഴിഞ്ഞു മാറാനുള്ള യുവതിയുടെ ശ്രമം പൊലീസ് ഏറെകുറേ പൊളിക്കുകയായിരുന്നു.

യുവതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്. രണ്ട് ദിവസത്തിനകം ശാഹിനയെ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.
ഈ രണ്ട് സംഭവത്തിലും നാട് നടുങ്ങിയിരിക്കുമ്പോഴാണ് മംഗളൂരു ആശുപത്രിയിൽ യുവതി പ്രസവിച്ച വിവരം നാട്ടിൽ മറച്ചുവെച്ച് ഭർത്താവ് കുഞ്ഞിനെ കൊണ്ടുപോയ സംഭവവും പുറത്തായിരിക്കുന്നത്.
മറ്റൊരു കേസിൻ്റെ അന്വേഷണത്തിലാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. പൊലീസ് മംഗളൂരു ആശുപത്രിയിലെത്തി ചികിത്സാ രേഖകളും മറ്റും ശേഖരിച്ചതായി വിവരമുണ്ട്. കുഞ്ഞിനെ ആർക്കെങ്കിലും കൈമാറിയതാണോ എന്നും മറ്റുമുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ഇത് സംബന്ധിച്ച് പരാതിയൊന്നും പൊലീസിലെത്തിയിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!