കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് അമേരിക്ക; ‘സമരങ്ങൾ ജനാധിപത്യത്തിന്റെ മുഖമുദ്ര’

വാഷിങ്ടൺ: ഇന്ത്യയിലെ കർഷക പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് അമേരിക്ക. സമാധാനപരമായ സമരങ്ങൾ ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും ഡൽഹിയിലെ കർഷക പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി യുഎസ് സ്റ്റേറ്റ് വക്താവ് വ്യക്തമാക്കി.
‘സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധിയുള്ള ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. ഇന്ത്യയിലെ സുപ്രീംകോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്’ – യു.എസ് സ്റ്റേറ്റ് വക്താവ് പറഞ്ഞു.
അതേസമയം സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്ന ഇന്ത്യയുടെ കാർഷിക നിയമങ്ങളെ അമേരിക്ക സ്വാഗതം ചെയ്തു. കാർഷിക മേഖലയിലെ പരിഷ്കാരങ്ങൾ ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നും വലിയതോതിലുള്ള വിദേശ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നും യുഎസ് സ്റ്റേറ്റ് വക്താവ് വ്യക്തമാക്കി.
കർഷകർക്ക് പിന്തുണയുമായി അമേരിക്കൻ കോൺഗ്രസ് അംഗങ്ങളും രംഗത്തെത്തി. കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച് സമാധാനപരമായ സമരം ചെയ്ത കർഷകർക്കെതിരേയുളള നടപടികളിൽ ആശങ്കപ്പെടുന്നുവെന്ന് കോൺഗ്രസ് അംഗം ഹാലി സ്റ്റീവൻസ് വ്യക്തമാക്കി. കർഷകരുടെ ജനാധിപത്യപരമായ അവകാശങ്ങൾ ഇന്ത്യ സംരക്ഷിക്കണമെന്നും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കമമെന്നും തടവിലായ മാധ്യമ പ്രവർത്തകരെ വിട്ടയക്കണമെന്നും യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഉമർ പ്രതികരിച്ചു.

