ആന്ധ്രാപ്രദേശില്‍ ട്രക്ക് ബസുമായി കൂട്ടിയിടിച്ച് 14 മരണം

കുർനൂൽ:ട്രക്കും ബസുമായി കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശിൽ ഒരു കുട്ടിയുൾപ്പെടെ 14 പേർ മരിച്ചു. ഞായറാഴ്ച രാവിലെ കുർനൂൽ ജില്ലയിലെ മദർപുർ ഗ്രാമത്തിലെ ദേശീയപാതയിലാണ് അപകടം ഉണ്ടായത്.
നാല് കുട്ടികൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പക്ഷേ ഇതിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആധാർ കാർഡും ഫോൺ നമ്പറുകളും ഉപയോഗിച്ച് അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അപകടത്തിൽപ്പെട്ടവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ടുകൾ.
അപകടം നടക്കുമ്പോൾ വാഹനത്തിൽ 18 പേർ ഉണ്ടായിരുന്നതായും പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായതെന്നും കുർനൂൽ പോലീസ് മേധാവി വ്യക്തമാക്കി. ചിറ്റൂർ ജില്ലയിൽ നിന്നുള്ളവരായിരുന്നു ബസിൽ ഇവർ അജ്മീറിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ഡ്രൈവർ ഉറങ്ങിപ്പോയതോ അല്ലെങ്കിൽ ടയർ പൊട്ടിപ്പോയതുമൂലം ബസിന്റെ നിയന്ത്രണം വിട്ടതോ ആകാം അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

